മലയാലപ്പുഴ വെടിവയ്‌പ് കേസ്: 18 പേർക്ക് ഒരുവർഷം തടവ്; 17 പേരെ വിട്ടയച്ചു
Mail This Article
പത്തനംതിട്ട ∙ കോളിളക്കം സൃഷ്ടിച്ച മലയാലപ്പുഴ പൊലീസ് വെടിവയ്‌പ് കേസിൽ 18 പേരെ അഡീഷനൽ ജില്ലാ കോടതി ഒരുവർഷം വീതം തടവിന് ശിക്ഷിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉൾപ്പെടെ 17 പേരെ വിട്ടയച്ചു. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 2002 മാർച്ച് 14ന് ആണ് കേസിന് ആസ്പദമായ സംഭവം.
ശതകോടി അർച്ചനയ്ക്കുള്ള പണം സ്വരൂപിക്കുന്നതിൽ സുതാര്യതയില്ലെന്നു പരാതി ഉയർന്നു. ഇതു പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ എത്തിയ മുൻ ചീഫ് സെക്രട്ടറിയും അന്നത്തെ ദേവസ്വം കമ്മിഷണറുമായ സി.പി.നായർ ശതകോടി അർച്ചന നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന നിഗമനത്തിലെത്തി. ഇതിൽ പ്രകോപിതരായവർ അദ്ദേഹത്തെ ദേവസ്വം സദ്യാലയത്തിൽ പൂട്ടിയിട്ടു.
തുടർന്ന് അന്നത്തെ ഡിവൈഎസ്പി രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സമവായത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് ആകാശത്തേക്ക് വെടിവച്ചിട്ടും കണ്ണീർവാതകം പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞു പോയില്ല. തുടർന്നു ലാത്തിച്ചാർജ് നടത്തി പ്രതിഷേധക്കാരെ ഓടിച്ച ശേഷം സദ്യാലയത്തിന്റെ ഷട്ടർ പൊളിച്ചാണ് മോചിപ്പിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 67 പ്രതികളെ നേരത്തേ വിട്ടയച്ചിരുന്നു. ഇന്നലെ 35 പ്രതികളുടെ കേസിലാണ് വിധിപറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത്.