ADVERTISEMENT

കൊല്ലം ∙ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജന്മാർക്കു സർക്കാർ മെഡിക്കൽ കോളജുകളിലേതിനു തുല്യമായി സ്റ്റൈപ്പൻഡ് നൽകണമെന്ന ആരോഗ്യ സർവകലാശാലയുടെ നിർദേശത്തിനു പുല്ലുവില. സർക്കാരോ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കുള്ള ഫീസ് നിർണയ കമ്മിറ്റിയോ ഇക്കാര്യം ഗൗരവമായി എടുത്തിട്ടുമില്ല.

ഹൗസ് സർജന്മാർക്കു കുറഞ്ഞത് 20000 രൂപ സ്റ്റൈപ്പൻഡ് നൽകണമെന്നാണു വ്യവസ്ഥ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഈ തുക നൽകുമ്പോൾ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജന്മാർക്ക് 2000 മുതൽ 10000 രൂപ വരെയാണു ലഭിക്കുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിലേതിനു തുല്യമായ തുക നൽകണമെന്നു 2 വർഷം മുൻപ് ആരോഗ്യ സർവകലാശാല അക്കാദമിക് കൗൺസിൽ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും രേഖാമൂലമായ നിർദേശം നൽകിയെങ്കിലും ആരും പരിഗണിച്ചതുപോലുമില്ല.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടന നിശ്ചയിക്കാനുള്ള കമ്മിറ്റിയെ ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും കമ്മിറ്റിക്കും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിൽ നേരത്തെ ഈ വിഷയം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. 1997 ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ നിയമത്തിൽ ഭേദഗതിക്ക് മെഡിക്കൽ കൗൺസിൽ പൊതുജനങ്ങളിൽ നിന്നു നിർദേശങ്ങൾ ക്ഷണിച്ചതു മാത്രമാണു ഏക നടപടി.

ഹൗസ് സർജന്മാർക്കു മെഡിക്കൽ കോളജുകളിൽ 365 ഹാജർ വേണമെന്നാണു വ്യവസ്ഥ. സ്റ്റൈപ്പൻഡിനെച്ചൊല്ലി പരാതിപ്പെട്ടാൽ എന്തെങ്കിലും കാര്യം പറഞ്ഞു ഹൗസ് സർജൻസി കാലാവധി നീട്ടുന്നതും പതിവാണെന്ന് ആരോപണമുണ്ട്. ഹൗസ് സർജൻസി കാലാവധി നീട്ടിയാൽ വീണ്ടും 5000 രൂപ അടച്ചു റീ റജിസ്ട്രേഷൻ നടത്തണം. ഈ പൊല്ലാപ്പോർത്താണു പരാതിപ്പെടാത്തതെന്നു ഹൗസ് സർജന്മാർ പറയുന്നു.

‘നടപടിയെടുക്കാൻ അധികാരമില്ല’

∙ ഹൗസ് സർജന്മാർക്കു സർക്കാർ മെഡിക്കൽ കോളജുകളിലേതിനു തുല്യമായ നിരക്കിൽ സ്റ്റൈപ്പൻഡ് നൽകണമെന്നു 2 വർഷം മുൻപ് ആവശ്യപ്പെട്ടിരുന്നതാണ്.അക്കാദമിക് കൗൺസിലിന്റെ നിർദേശം എല്ലാ സ്വകാര്യ മെഡിക്കൽ കോളജുകളെയും സർക്കുലർ വഴി അറിയിച്ചിരുന്നു. നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാൻ സർവകലാശാലയ്ക്ക് അധികാരമില്ല. ഫീസ് നിർണയ കമ്മിറ്റിക്കാണ് അധികാരം. ഡോക്ടർമാരുടെ ശമ്പളക്കാര്യത്തിലും ഇതേ വിവേചനമുണ്ട്. അതിനുള്ള ശുപാർശയും പാലിക്കപ്പെട്ടിട്ടില്ല. - ഡോ.എ നളിനാക്ഷൻ (പ്രോ- വൈസ് ചാൻസലർ, ആരോഗ്യ സർവകലാശാല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com