ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിൽ ശേഷിക്കുന്ന ബില്ലുകൾ 20 ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ അക്കാര്യം പ്രത്യേക പരിഗണിക്കുമെന്ന് നിയമസഭയിൽ മന്ത്രി തോമസ് ഐസക്. 20% വരെയുള്ള ക്യാരി ഓവർ അനുവദിക്കാമെന്നു നിശ്ചയിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷം വിയോജിച്ചതിനു മറുപടിയായാണു മന്ത്രിയുടെ വിശദീകരണം. സർക്കാർ നടപടി തദ്ദേശ സ്ഥാപനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സ്പിൽ ഓവർ പദ്ധതികളും ക്യൂവിലുള്ള ബിൽ തുകകളും ഈ വർഷത്തെ പദ്ധതി ചെലവിൽ നിന്നു കുറവു ചെയ്യണമെന്ന വ്യവസ്ഥ ഈ സ്ഥാപനങ്ങളെ വൻപ്രതിസന്ധിയിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ക്യൂവിലുള്ള ബില്ലുകൾ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും സ്പിൽ ഓവറിനു മുൻവർഷങ്ങളിലെപ്പോലെ അധിക ഫണ്ട് അനുവദിക്കുകയും വേണമെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചു കെ.സി ജോസഫ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ത്രിതല പഞ്ചായത്തുകൾ പുതിയ പ്ലാനുകൾ തയാറാക്കി വീണ്ടും പദ്ധതി സമർപ്പിക്കുമ്പോൾ ഈ സാമ്പത്തിക വർഷത്തിന്റെ പകുതിയിലേറെ പിന്നിട്ടിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശസ്ഥാപനങ്ങൾ ഒരു പ്രതിസന്ധിയും നേരിടുന്നില്ലെന്നു മന്ത്രി ഐസക് പ്രതികരിച്ചു. 2018-’19ൽ വാർഷിക പദ്ധതിയുടെ 85 ശതമാനവും ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് 5% വർധിപ്പിക്കുന്നു. 2015-’16ൽ 74% ചെലവഴിച്ചപ്പോൾ അടുത്ത വർഷം 84% ആയി. സ്പിൽ ഓവർ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അഴിച്ചുപണിയുടെ ആവശ്യമില്ല. ഗ്രാമീണ റോഡ് നവീകരണത്തിനായുള്ള 1300 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണു വിനിയോഗിക്കുക. സിഎംആർഡിഎഫ് പദ്ധതി വഴിയും ഇവയ്ക്കു ഫണ്ട് നൽകും–മന്ത്രി പറഞ്ഞു.

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും മെയ്‌ന്റനൻസ് ഫണ്ട് ആസ്തിയുടെ അടിസ്ഥാനത്തിൽ അനുവദിക്കണമെന്ന ധനകാര്യ കമ്മിഷൻ ശുപാർശ നടപ്പാക്കിയിട്ടില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ധനകാര്യ പ്രതിസന്ധിയുടെ ആഘാതമെല്ലാം നേരിടുന്നതു തദ്ദേശസ്ഥാപനങ്ങളാണ്. അതു മന്ത്രി മറച്ചുവച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ എം.കെ.മുനീർ, പി. ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രതിഷേധിച്ചു.

മസാല ബോണ്ട്: ചെലവിട്ടത് 2.29 കോടി

കിഫ്ബിയുടെ മസാല ബോണ്ടുകളുടെ വിറ്റഴിക്കലുമായി ബന്ധപ്പെട്ടു സർക്കാർ ചെലവഴിച്ചത് 2.29 കോടി രൂപ. നിയമസഭയിൽ മന്ത്രി തോമസ് ഐസക്കാണ് കണക്ക് അവതരിപ്പിച്ചത്. ബാങ്കുകൾക്കും അനുബന്ധ ഏജൻസികൾക്കും ഫീസ് ഇനത്തിൽ മാത്രം 1.76 കോടി രൂപ ചെലവായി. നിക്ഷേപ യോഗങ്ങൾക്കായി 52.64 ലക്ഷം, മസാല ബോണ്ട് ലിസ്റ്റ് ചെയ്യാൻ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിന് 3.71 ലക്ഷം, സിംഗപ്പൂർ സ്റ്റോക് എക്സ്ചേഞ്ചിന് 13.09 ലക്ഷം എന്നിങ്ങനെയും ചെലവിട്ടു. മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കു പരിശീലനത്തിനു കിഫ്ബിയിൽ നിന്നു 12.98 ലക്ഷം രൂപ ചെലവാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com