ജനതാദൾ(എസ്) അധ്യക്ഷൻ: ഇന്നു ബെംഗളൂരുവിൽ ചർച്ച
Mail This Article
തിരുവനന്തപുരം∙ജനതാദൾ(എസ്) പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ ഇന്നു ബെംഗളൂരുവിൽ ചർച്ച. ഇതിനായി നിലവിലെ പ്രസിഡന്റ് മന്ത്രി കെ. കൃഷ്ണൻകുട്ടി, മുതിർന്ന നേതാക്കളും എംഎൽഎമാരുമായ സി.കെ.നാണു, മാത്യു ടി.തോമസ് എന്നിവരെ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ അവിടേക്കു വിളിപ്പിച്ചു.
മന്ത്രിയായതോടെ കൃഷ്ണൻകുട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നുവെങ്കിലും പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീർപ്പാകാഞ്ഞതുമൂലം തുടരുകയായിരുന്നു. രണ്ടു പദവികളും കൈവശം വയ്ക്കാൻ കൃഷ്ണൻകുട്ടി ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നവരുണ്ട്. എന്നാൽ പകരക്കാരൻ വരുമെന്ന് അദ്ദേഹം തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കൃഷ്ണൻകുട്ടിക്കുവേണ്ടി മന്ത്രിസ്ഥാനം ത്യജിച്ച മാത്യു ടി. തോമസ് വീണ്ടും സംസ്ഥാന പ്രസിഡന്റാകുമെന്ന സൂചനകളുണ്ടെങ്കിലും കൂടുതൽ സാധ്യത സി.കെ. നാണുവിനാണ്. പാർട്ടി അധ്യക്ഷപദവി ഇതുവരെ കയ്യാളിയിട്ടില്ലാത്ത മുതിർന്ന നേതാവിന് അതിനുള്ള അവസരം നൽകണമെന്നതാണു സജീവപരിഗണനയിലുള്ള നിർദേശം. കൃഷ്ണൻകുട്ടി മന്ത്രിപദത്തിലേക്കു വരുന്നതിനെ ആ ഘട്ടത്തിൽ നാണു പിന്തുണച്ചതും തന്റെ ഊഴത്തിന്റെ കാര്യത്തിൽ പിന്തുണ തേടിക്കൊണ്ടാണ്. ഈ മൂന്നുപേരുമല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ അതു ദേശീയ ഭാരവാഹി കൂടിയായ എ. നീലലോഹിതദാസാകും. ഇന്നു തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്ന സ്ഥിരീകരണമില്ല. മൂന്നുനേതാക്കളുമായി ഗൗഡ ആദ്യവട്ട ചർച്ച നടത്തിയശേഷം കേരളത്തിലെത്തി പ്രഖ്യാപിച്ചേക്കും.