ADVERTISEMENT

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തിൽ അഞ്ചാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചങ്ങനാശേരി, പായിപ്പാട്, നാലുകോടി, ചെറുവേലിൽ സഞ്ജീവ് ഗോപിക്കാണ് (30) ശസ്ത്രക്രിയ നടത്തിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച നിബിയ മേരി ജോസഫിന്റെ (25)  ഹൃദയം കോട്ടയത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്തി.

ഹൃദയ ഭിത്തിയിലെ മസിലുകൾക്ക് തകരാർ സംഭവിക്കുന്ന ഡയലേറ്റഡ് കാർഡിയാക് മയോപ്പതി രോഗം ബാധിച്ച് സഞ്ജീവ് ഗോപി അഞ്ചു വർഷമായി ചികിത്സയിലാണ്. എറണാകുളത്തെ ലെയ്ത്ത് വർക്ക് ഷോപ്പിൽ വെൽഡർ ആയി ജോലി ചെയ്യുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്രയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസ നടത്തിയിരുന്നു.  രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് പക്ഷാഘാതം ഉണ്ടായതോടെ നില അതീവ ഗുരുതരമായി.

സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ഞീവനി പദ്ധതിയിൽ പേര് റജിസ്റ്റർ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്. നിബിയയുടെ രക്തഗ്രൂപ്പ് എ ബി പോസിറ്റീവ്    ആയതിനാൽ നിബിയയുടെ ഹൃദയം ഏറ്റവും അനുയോജ്യമായതും സഞ്ജീവിനായിരുന്നു.

ഉച്ചയ്ക്ക് രണ്ടിന് നിബിയയുടെ ഹൃദയവുമായി ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് 3 മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഈ സമയം സഞ്ജീവിന്റെ ഹൃദയം മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ ഇവിടെ ആരംഭിച്ചിരുന്നു. മൂന്നരയോടെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി കൂടിയായ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് ആറിനാണ് പൂർത്തിയായത്.

സഞ്ജീവും സന്ദീപും ഇരട്ട സഹോദരങ്ങൾ‌

കോട്ടയം ∙ മേസ്തിരി ജോലി ചെയ്യുന്ന ചങ്ങനാശേരി നാലുകോടി ചെറുവേലിൽ ഗോപിയുടെയും തങ്കമ്മയുടെയും ഇരട്ട മക്കളാണ് സഞ്ജീവും സന്ദീപും (30).  സന്ദീപ് തിരുവല്ല ഇരവിപേരൂരിലാണ് ജോലി ചെയ്യുന്നത്. സഞ്ജീവിനു ആരോഗ്യപ്രശ്ങ്ങൾ തുടങ്ങിയതു മുതൽ സഹായത്തിനായി സന്ദീപും ഒപ്പമുണ്ട്. സഞ്ജീവിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോഗമിക്കുമ്പോൾ പ്രാർഥനയുമായി സന്ദീപ് പുറത്തു കാത്തിരുന്നു.നാട്ടുകാർ ഹൃദയം തുറന്നു;

ഒറ്റ ദിവസം കൊണ്ട് 11 ലക്ഷം

കോട്ടയം ∙ ഒരു ദിവസം കൊണ്ട് 11 ലക്ഷം രൂപയാണ് സഞ്ജീവിന്റെ ഹൃദയം മാറ്റിവയ്ക്കലിനായി സന്നദ്ധപ്രവർത്തകർ സമാഹരിച്ചത്. പായിപ്പാട് പ‍ഞ്ചായത്തും ചങ്ങനാശേരി മീഡിയ വില്ലേജും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിപുലമായ പ്രചാരണം നൽകിയാണ് ധനസമാഹരണം നടത്തിയത്. രണ്ടു ലക്ഷം രൂപയോളം ഇതുവരെയുള്ള ചികിത്സകൾക്ക് ചെലവായി. ബാക്കി തുകയാണ് ഇപ്പോൾ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിനിയോഗിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെക്കാലം വൻതുകയുടെ മരുന്നുകൾ മാസം തോറും വേണ്ടിവരുന്നതു ഈ കുടുംബത്തെ അലട്ടുന്നുണ്ട്.

4 വർഷം കൊണ്ട് മാറ്റി വച്ചത് 5 ഹൃദയം

കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതുവരെ 5 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. 2015 ഒക്ടോബറിലായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ആദ്യ ശസ്ത്രക്രിയ പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ വാലുപറമ്പിൽ പൊടിമോന്റേതായിരുന്നു. 2016 ജൂണിൽ വയനാട് പുൽപ്പള്ളി കെ.കെ. ബാലന്റെയും (51) 2017 ജൂലൈയിൽ എടവനക്കാട്ട് ബഷീറിന്റെയും (54) 2018 ഒക്ടോബറിൽ എറണാകുളം ഉദയംപേരൂർ പി.സുബ്രഹ്മണ്യ ഭട്ടിന്റെയും (51)ഹൃദയം മാറ്റിവച്ചു. ഇന്നലെ സഞ്ജീവിന്റെയും ശസ്ത്രക്രിയ നടത്തി. എല്ലാ ശസ്ത്രക്രിയകളും നടത്തിയത് ഡോ. ടി.കെ. ജയകുമാറാണ്.

അവയവ മാറ്റത്തിന്  മൃതസഞ്ജീവനി

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള നെറ്റ്‌വർക് ഓഫ് ഓർഗൻ ഷെയറിങ്ങിന്റെ അവയവ ദാന പദ്ധതിയാണു മൃതസഞ്ജീവനി. ഇതിലൂടെ പേരു റജിസ്റ്റർ ചെയ്താണ് അവയവ മാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത്. ആശുപത്രികളാണു പദ്ധതിയിൽ രോഗിയുടെ പേര് റജിസ്റ്റർ ചെയ്യുക. മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടത് എന്നു തീരുമാനിക്കുന്നത് റജിസ്റ്റർ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ചു കെഎൻഒഎസിന്റെ സംസ്ഥാന തല സമിതിയാണ്. തുടർന്നു രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവ ദാന നടപടികളുമായി മുന്നോട്ടു പോകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com