ADVERTISEMENT

ന്യൂഡൽഹി ∙ ചെന്നൈ– ബെംഗളൂരു വ്യാവസായിക ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടുന്നതിനുള്ള പദ്ധതി ദേശീയ വ്യാവസായിക ഇടനാഴി വികസന–നിർവഹണ ട്രസ്റ്റിന്റെ (എൻഐസിഡിഐടി) അടുത്ത ബോർഡ് യോഗത്തിൽ പരിഗണിക്കും. നിതി ആയോഗ് ഭരണ കൗൺസിലിന്റെ ഇന്നത്തെ യോഗത്തിനായി തയാറാക്കിയ നടപടി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നിതി ആയോഗ് ഭരണ കൗൺസിലിന്റെ കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചതുൾപ്പെടെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളും ചുമതലപ്പെട്ട മന്ത്രാലയങ്ങളിൽ നിന്ന് അവയ്ക്കു ലഭിച്ച മറുപടിയും ഇങ്ങനെ:

ആവശ്യം: തീരദേശ, മലയോര ഹൈവേകളുടെ ചെലവിന്റെ പങ്ക് കേന്ദ്രം വഹിക്കണം. 

 മറുപടി: വ്യവസ്ഥകളിൽ ഇളവുവരുത്തി സംസ്ഥാന പദ്ധതികൾക്കായി കേരളത്തിന് 801 കോടി രൂപ 2018–19 ൽ അനുവദിച്ചിട്ടുണ്ട്. തീരദേശ, മലയോര പാതകൾക്കു പണം നൽകാനാവില്ല. 

∙ കൊല്ലത്തു നിന്നു കോവളത്തേക്കും കോഴിക്കോട്ടു നിന്ന് ബേക്കലിലേക്കും ജലപാത. 

 ദേശീയ ജലപാതയല്ലാത്ത പദ്ധതികളിൽ ഉൾനാടൻ ജലപാത അതോറിറ്റി പങ്കെടുക്കില്ല. പുതിയ പദ്ധതികൾ ഇപ്പോൾ പരിഗണിക്കില്ല.

∙ കൊച്ചുവേളി – കാസർകോ‍‍ട് വേഗ റയിൽപാതയ്ക്ക് തത്വത്തിലുള്ള അനുമതി.

 പദ്ധതി സംയുക്ത സംരംഭമായി പരിഗണിക്കുന്നതിന് നിലപാട് വ്യക്തമാക്കാൻ കഴിഞ്ഞ മാസം 10ന് കേരള റെയിൽ വികസന കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 50% കേരളം വഹിക്കണമെന്ന റെയിൽ മന്ത്രാലയ നിലപാടിൽ മാറ്റമില്ല. പദ്ധതിക്ക് മന്ത്രാലയം സാങ്കേതിക സഹായം നൽകുമെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

∙ കേരളത്തിന് എയിംസ്

 2014 മുതൽ 2017 വരെയുള്ള 3 ബജറ്റുകളിൽ 12 സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം അതിൽ ഉൾപ്പെടുന്നില്ല.

∙ ഫാർമ പാർക്ക്.

ഫാർമസ്യൂട്ടിക്കൽസ് പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതി 2016 ജൂണിൽ കിൻഫ്ര നൽകിയിരുന്നു. ഭൂമിയുണ്ട് എന്നതല്ലാതെ എത്ര യൂണിറ്റ് സ്ഥാപിക്കാനാവും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. തത്വത്തിലുള്ള അനുമതി പോലും നൽകാവുന്ന സ്ഥിതിയല്ല. 

നിതി ആയോഗിന്റെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ സമിതി വേണമെന്ന് പിണറായി വിജയൻ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇനിയും സമിതി രൂപീകരിച്ചിട്ടില്ല. 15–ാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ പരിഷ്കരിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിച്ചു മാത്രമാണു കമ്മിഷൻ മാനദണ്ഡങ്ങൾക്ക് അന്തിമരൂപം നൽകുന്നതെന്നും അതുകൊണ്ടുതന്നെ ആവശ്യം പരിഗണിക്കാനാവില്ലെന്നുമാണു നിതി ആയോഗിന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com