നടത്തിയത് പ്രാകൃത ശിക്ഷാരീതിയെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്
Mail This Article
തൊടുപുഴ/ കോട്ടയം ∙ കുമാറിനെ നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ചെന്നു ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്. കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചു നടത്തിയ കഠിനമർദനം മരണത്തിലേക്കു നയിച്ചു.
എസ്ഐ കെ.എം.സാബു, ഡ്രൈവറും സിവിൽ പൊലീസ് ഓഫിസറുമായ സജീവ് ആന്റണി എന്നിവർ ഉൾപ്പെടെ 4 പൊലീസുകാരാണു കുമാറിനെ മർദിച്ചതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ ജോസഫ് പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ജാമ്യം ലഭിച്ചാൽ പ്രതികൾ കുമാറിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി കേസിൽ നിന്നു പിന്തിരിപ്പിക്കുമെന്നും മറ്റു പ്രതികൾക്കൊപ്പം ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സാബു, സജീവ് എന്നിവരുടെ പേരുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. മറ്റു പ്രതികൾ ആരെന്നു റിപ്പോർട്ടിലില്ല.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
∙ അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽവച്ചതും മർദിച്ചതും ജൂൺ 12 മുതൽ 15 വരെ.
∙ കുമാറിനെ അന്യായമായും നിയമവിരുദ്ധമായും തടങ്കലിൽ വച്ചു. ദുരുദേശ്യത്തോടെയാണ് കസ്റ്റഡിയിലെടുത്തത്
കഠിനമായ ദേഹോപദ്രവം മരണകാരണമാകുമെന്ന് അറിയാവുന്ന പൊലീസ് 4 ദിവസം കുമാറിനെ കസ്റ്റഡിയിൽ വച്ച് ദേഹോപദ്രവമേൽപിച്ചു.
∙ ഇരുകാലുകളിലും പരുക്കേൽപിച്ചു. നടക്കാൻ പറ്റാത്ത അവസ്ഥയിലാക്കി. കുമാറിന്റെ ശരീരത്തിൽ മുറിവുകളും ആഴത്തിലുള്ള ചതവുകളുമുണ്ടാക്കി.
∙ വണ്ടിപ്പെരിയാറിൽ വച്ച് സജീവും ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാരും കുമാറിനെ മർദിച്ചപ്പോൾ എസ്ഐ സാബു തടയാൻ ശ്രമിച്ചില്ല. മർദിക്കാൻ കൂടെക്കൂടി.
∙ നെടുങ്കണ്ടം സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമമുറിയിലും പുറത്തെ മുറിയിലും ജീപ്പിനുള്ളിലും മർദനം.
∙ കുമാർ എഴുന്നേറ്റു നിൽക്കാനോ കാലുകൾ ചലിപ്പിക്കാനോ കഴിയാത്ത വിധം അവശനായിരുന്നു.
∙15 ന് രാത്രി 9.30 ന് അറസ്റ്റു രേഖപ്പെടുത്തി, അന്ന് അർധരാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. 16 ന് രാത്രി 9.30 ന് ഡിസ്ചാർജ് ചെയ്ത് പീരുമേട് ജയിലിലേക്ക് അയച്ചു.
∙ കുമാറിന് ക്ഷീണം കൂടിയതിനാൽ 18നും 19നും 20നും പരിശോധനയ്ക്കായി കൊണ്ടുപോയി.
മുറിവും ചതവും, ഓടിയാലോ ചാടിയാലോ ഉണ്ടാകാൻ സാധ്യതയുള്ളതല്ല.
∙ചതവുകൾ ന്യൂമോണിയയ്ക്കു കാരണമായി, കൃത്യ സമയത്ത് ചികിൽസ കിട്ടാതെ രോഗം മൂർച്ഛിച്ചു മരിച്ചു.
∙ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർ രേഖകളിൽ കൃത്രിമം കാട്ടി
English summary: Custody death: brutal torture; crime branch report