പൊലീസിനെ അടിച്ചു; പിന്നാലെ യൂണിറ്റ് സെക്രട്ടറിയാക്കി
Mail This Article
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ ഇപ്പോഴത്തെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ചതു ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരനെ നടുറോഡിൽ തല്ലിച്ചതച്ച ശേഷം. സംഭവം നടക്കുമ്പോൾ യൂണിറ്റ് പ്രസിഡന്റായിരുന്നു നസീം.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കോളജ് യൂണിറ്റ് സമ്മേളനം. അതിനു മുന്നോടിയായി യൂണിറ്റിലെ സിപിഎം അംഗങ്ങളുടെ യോഗം എസ്എഫ്ഐ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്നു. അതിൽ പങ്കെടുത്ത നേതാക്കളാണു നസീമിനെ സെക്രട്ടറിയാക്കാനും മറ്റു ചിലരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും നിർദേശിച്ചത്. 2013 നവംബറിൽ യൂണിവേഴ്സിറ്റി കോളജിലെ പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിൽ നസീം അംഗമായിരുന്നു. സിപിഎം മുൻ എംഎൽഎയുടെ ഡ്രൈവറായ കോളജ് വിദ്യാർഥിയെ മർദിച്ചതിനാണ് ആ കമ്മിറ്റി പിരിച്ചുവിട്ടത്.
അതിനു ശേഷം അൻസാർ മാഹിൻ സെക്രട്ടറിയായി അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. വൈകാതെ അൻസാറിനും യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ മർദനമേറ്റു. അതു സംബന്ധിച്ച കേസും ഇപ്പോൾ കന്റോൺമെന്റ് സ്റ്റേഷനിലുണ്ട്. പിന്നീടു ക്ലാസിൽ കയറാതെ കോളജിനു പുറത്തായ നസീമിന് സിപിഎം ജില്ലാ നേതാക്കൾ ഇടപെട്ട് റീ അഡ്മിഷൻ തരപ്പെടുത്തി.