മാവേലിക്കര ജയിലിലെ മരണം: ഉദ്യോഗസ്ഥനു സസ്പെൻഷൻ
Mail This Article
മാവേലിക്കര ∙ സ്പെഷൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ എസ്.സുജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ജയിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെ വിശദമായ അന്വേഷണത്തിന് ഉത്തര മേഖല ജയിൽ ഡിഐജി സാം തങ്കയ്യനു ചുമതല കൈമാറി.
പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തിയ ദക്ഷിണമേഖല ഡിഐജി എസ്.സന്തോഷിനോട് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും ഡിജിപി ഋഷിരാജ് സിങ് നിർദേശിച്ചു.
മാർച്ച് 21ന് തടവുകാരൻ കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ് മരിച്ച സംഭവത്തിൽ മാർച്ച് 24 നു പ്രാഥമികാന്വേഷണം നടത്തിയ എസ്.സന്തോഷ് ഏപ്രിൽ നാലിനു ഡിജിപിക്കു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ജേക്കബിനെ ജയിലിൽ എത്തിച്ചപ്പോൾ ശരീര പരിശോധന നടത്തിയതു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുജിത് ആണ്. തൂവാലയുമായി ജേക്കബ് സെല്ലിനുള്ളിലെത്തിയത് പരിശോധനയിലെ വീഴ്ചയാണ്.
എസ്.സന്തോഷ് കഴിഞ്ഞ ദിവസം നടത്തിയ തുടരന്വേഷണത്തിനു ശേഷം ആദ്യ അന്വേഷണ റിപ്പോർട്ടും തുടരന്വേഷണ വിവരങ്ങളും ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിനെ ധരിപ്പിച്ചതിനെ തുടർന്നാണു നടപടികൾ.
അതേസമയം, സ്പെഷൽ സബ് ജയിലിൽ ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ടു മജിസ്ട്രേട്ടിനു മൊഴി നൽകിയതിനാൽ ജയിലിൽ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും കസ്റ്റഡി മരണം ഭയപ്പെടുന്നെന്നും ചൂണ്ടിക്കാട്ടി സഹതടവുകാരനായിരുന്ന ഉണ്ണിക്കൃഷ്ണൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സങ്കട ഹർജി സമർപ്പിച്ചു.