പീഡനത്തിനിരയായ പെൺകുട്ടിയുടെ ആത്മഹത്യ റിയാദിൽ പിടിയിലായ പ്രതിയെ നാട്ടിലെത്തിച്ചു
Mail This Article
റിയാദ്/ കൊല്ലം ∙ പീഡനത്തിനിരയായ 14 വയസ്സുകാരി പട്ടികജാതി പെൺകുട്ടി അനാഥമന്ദിരത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ, ഒളിവിലായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ റിയാദിൽ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ഇന്നലെ രാത്രി വൈകി കൊല്ലത്തെത്തിച്ചു.
കുലശേഖരപുരം കോളഭാഗത്തു കൈപ്പള്ളി തെക്കതിൽ സുനിൽകുമാർ ഭദ്രൻ (39) ആണ് അറസ്റ്റിലായത്. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയും 2 മക്കളുമുള്ള സുനിൽകുമാർ ഗൾഫിൽ നിന്ന് അവധിക്കെത്തിയപ്പോൾ പെൺകുട്ടിയുടെ പിതൃസഹോദരനുമൊത്തു ചങ്ങാത്തം കൂടിയാണ് വീടുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് 3 മാസത്തോളം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നു പൊലീസ് പറയുന്നു. പെൺകുട്ടി വിവരം സഹപാഠികളോടു വെളിപ്പെടുത്തി. വിവരമറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ടു. പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തെങ്കിലും സുനിൽകുമാർ സൗദിയിലേക്കു കടന്നു. സംഭവത്തിനു ശേഷം പെൺകുട്ടിയുടെ പിതൃസഹോദരൻ ആത്മഹത്യ ചെയ്തിരുന്നു.
കരിക്കോട് ഇഞ്ചവിളയിലെ മഹിളാ മന്ദിരത്തിലേക്കു മാറ്റിയ പെൺകുട്ടി, 2017 ജൂണിൽ ഇവിടത്തെ അന്തേവാസിയായ മറ്റൊരു പെൺകുട്ടിക്കൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു. സുനിൽകുമാറിനു വേണ്ടിയുള്ള അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ വന്നപ്പോൾ സിറ്റി പൊലീസ് കമ്മിഷണർ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു. 3 ആഴ്ച മുൻപ് അറസ്റ്റിലായ സുനിൽകുമാർ അവിടെ ജയിലിലായിരുന്നു.
സൗദിയിലെ നടപടിക്രമം പൂർത്തിയാക്കി ഇന്നലെ രാവിലെ പ്രതിയെ റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ കൈമാറി.