സ്പോർട്സ് ക്വോട്ടയ്ക്ക് സർവകലാശാലയുടെ വിചിത്ര മാനദണ്ഡങ്ങൾ!
Mail This Article
മലപ്പുറം / തിരുവനന്തപുരം ∙ കേരളത്തിലെ കോളജുകളിൽ സ്പോർട്സ് ക്വോട്ട പ്രവേശനത്തട്ടിപ്പിനു വഴിയൊരുക്കുന്നതു സർവകലാശാലകളുടെ വിചിത്ര മാനദണ്ഡം. അപ്രധാന കായിക ഇനങ്ങളിലെ പങ്കാളിത്ത സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ക്രമക്കേടുകളേറെയും. വള്ളിച്ചാട്ടം എന്നു വിളിക്കുന്ന റോപ് സ്കിപ്പിങ്, ചീട്ടുകളിയുടെ മറ്റൊരു പതിപ്പായ ബ്രിജ്, ഫിൻലൻഡിന്റെ ദേശീയ കായിക ഇനമായ പെസപ്പല്ലോ തുടങ്ങിയ ഇനങ്ങളിൽ ‘മത്സരിച്ചവർക്കും’ കോളജുകളിൽ സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ കിട്ടും.
ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് അംഗീകരിച്ച കായിക ഇനങ്ങളിലെ മെഡൽ ജേതാക്കൾക്കെല്ലാം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അനുമതിയുണ്ടെന്ന നിയമമാണ് ഇതിനു കാരണം. ആ മത്സര ഇനത്തിനു നാട്ടിൽ പ്രചാരമുണ്ടോയെന്നതു പ്രസക്തമല്ല. അത്ലറ്റിക്സിനും അപ്രധാന ഇനമായ കിക്ക് ബോക്സിങ്ങിനും കോളജുകളിൽ സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ ലഭിക്കുന്നത് ഒരേ വെയിറ്റേജാണ്.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രം സ്പോർട്സ് ക്വോട്ട പ്രവേശത്തിനു പരിഗണിക്കുന്ന കേരള സർവകലാശാല മാത്രമാണ് ഇതിന് അപവാദം. സംസ്ഥാനത്തെ പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. നാട്ടിൽ പ്രചാരത്തിലില്ലാത്ത കായിക ഇനങ്ങളുടെ പേരിൽ ഉത്തരേന്ത്യയിൽ രൂപീകരിച്ച ചില കടലാസ് സംഘടനകളാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്. ഇവയ്ക്കെല്ലാം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് അംഗീകാരം നൽകിയതോടെ ഇവർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും ആവശ്യക്കാരായി.
കേരളയും എംജിയും ഓൺലൈൻ; കാലിക്കറ്റും കണ്ണൂരും നേരിട്ട്
സ്പോർട്സ് ക്വോട്ട പ്രവേശന വിഷയത്തിൽ കേരളത്തിലെ സർവകലാശാലകൾ പിന്തുടരുന്നത് വ്യത്യസ്ത രീതികൾ. കേരള, എംജി സർവകലാശാലകൾ കഴിഞ്ഞവർഷം മുതൽ സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. സർട്ടിഫിക്കറ്റ് പരിശോധന സർവകലാശാലാതലത്തിൽ തന്നെ പൂർത്തിയാക്കും. എന്നാൽ കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇപ്പോഴും കോളജുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നു. സർട്ടിഫിക്കറ്റ് പരിശോധന നടത്തി ഓരോ കോഴ്സിനും പ്രത്യേക റാങ്ക് ലിസ്റ്റുകൾ കോളജുകൾ പുറത്തിറക്കണം.