ബോറിസ് ജോൺസൻ: കേരളത്തിന് പറയാനുള്ളത് ആന വിരട്ടിയ കഥ
Mail This Article
ആലപ്പുഴ ∙ 16 വർഷം മുൻപ് എംപിയായിരിക്കെയുള്ള കേരളയാത്രയും വിരണ്ട ആനയുടെ കലിയും ബോറിസ് ജോൺസന് മറക്കാനാകുമോ? മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയും ബോറിസ് ജോൺസന്റെ ഭാര്യ മറീന വീലറുടെ ബന്ധു കബീർ സിങ്ങുമായുള്ള വിവാഹം 2003 ജനുവരിയിൽ നാഗർകോവിൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിലായിരുന്നു.
ബോറിസ് ജോൺസനും സംഘവും ഒരാഴ്ച മുൻപേ എത്തിയിരുന്നു. വിവാഹത്തിനിടെ, ക്യാമറയുടെ ഫ്ലാഷ് കണ്ട് ആന വിരണ്ടു. ആളുകൾ ഭയന്നോടുന്നതിനിടയിൽ കബീറിന്റെ അച്ഛൻ പർമീന്ദർ സിങ് ആനയുടെ കാൽച്ചുവട്ടിലായെങ്കിലും കാര്യമായ പരുക്കു കൂടാതെ രക്ഷപ്പെട്ടു.
ഭയന്നുപോയ ജോൺസനെയും സംഘത്തെയും ആശ്വസിപ്പിക്കാൻ കൃഷ്ണകുമാർ പറഞ്ഞു: ‘ഹിന്ദു ആചാരമനുസരിച്ച് ഇടഞ്ഞ ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെടുന്നവൻ ഭാവിയിൽ വലിയ ആളാകും, കാരണം അതിനെക്കാൾ വലിയ ആപത്തുണ്ടാകാനില്ല’. ബോറിസ് ജോൺസൻ ഒരു ബ്രിട്ടിഷ് പത്രത്തിലെ കോളത്തിൽ ഇക്കഥയെഴുതുകയും ചെയ്തു.
അദ്ദേഹവും സംഘവും കുട്ടനാട്ടിൽ ബോട്ട് യാത്രയും നടത്തിയിരുന്നു. ബോട്ടിന്റെ പേര്– ‘രാജീവ്ജി’. മുൻപ് രാജീവ് ഗാന്ധി കുട്ടനാട്ടിലെത്തിയപ്പോൾ സഞ്ചരിച്ചത് ആ ബോട്ടിൽ ആയിരുന്നു. മുൻമന്ത്രി തോമസ് ചാണ്ടി പിന്നീടതു വാങ്ങി.