നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരി അന്തരിച്ചു
Mail This Article
പെരുമ്പാവൂർ ∙ ഇരിങ്ങോൾക്കാവിന്റെ അവസാന ഊരാൺമ അവകാശിയും അവസാനത്തെ ജന്മിയുമായ ഇരിങ്ങോൾ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരി (107) അന്തരിച്ചു. അല്ലപ്രയിൽ മകന്റെ വീട്ടിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. 15,000 ഹെക്ടർ ഭൂമിയുടെ അധിപനായിരുന്നയാൾ മരിച്ചതു നിസ്വനായാണ്. സംസ്കാരം നടത്തി.
നാഗഞ്ചേരി നീലകണ്ഠൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1912ൽ ജനനം. പറവൂർ മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര വരെ 15,000 ഹെക്ടർ കൃഷിഭൂമിയുണ്ടായിരുന്ന കുടുംബമാണ് നാഗഞ്ചേരി മന. പിതൃസഹോദരങ്ങളായ 5 പേർക്കും ആൺമക്കൾ ഇല്ലാതിരുന്നതിനാൽ സ്വത്തുക്കൾ നോക്കി നടത്തുന്നതിനും അന്യാധീനപ്പെടാതിരിക്കാനും വാസുദേവൻ നമ്പൂതിരിയുടെ പേരിൽ എഴുതി വച്ചതോടെയാണ് വൻഭൂസ്വത്തിന് ഉടമയായത്.
1960കളുടെ മധ്യത്തിൽ വരെ ഭൂവുടമകളായിരുന്നു കുടുംബം. 14 ക്ഷേത്രങ്ങളുടെ ഊരാൺമയും 8 മനകളുടെ ഉടമസ്ഥാവകാശവും ഉണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുകയോ അന്യാധീനപ്പെടുകയോ ചെയ്തു. കടുവാളിലെയും പിന്നീട് അല്ലപ്രയിലെയും ചെറിയ വീട്ടിലായിരുന്നു താമസം.
ഭാര്യ: പരേതയായ സാവിത്രി അന്തർജനം. മക്കൾ: പത്മജ, വനജ, നീലകണ്ഠൻ (റിട്ട. മേൽശാന്തി, തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഗണപതി. മരുമക്കൾ: രമ, പരേതരായ ശംഭു നമ്പൂതിരി, നാരായണൻ നമ്പൂതിരി.