ADVERTISEMENT

മെല്ലെയൊഴിഞ്ഞും വീണ്ടും ശക്തമായും മഴ...ആശ്വാസവും ഒപ്പം ആശങ്കയും. റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലും ജാഗ്രതാനിർദേശം. കോഴിക്കോട്ട് 20 സെന്റിമീറ്ററിലേറെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനം. എറണാകുളം ജില്ലയിൽ കോതമംഗലം മേഖലയിൽ കടവൂർ, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് ഇന്നലെ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി മുൻകരുതലെടുത്തിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റി.

കൊല്ലത്ത് തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണി രൂക്ഷമാണ്. അഴീക്കൽ ബീച്ച് പൂർണമായും കടലെടുത്തു. കണ്ണൂരിൽ ഇന്നലെ കനത്ത മഴ പെയ്തു; ഇടുക്കിയിൽ മഴ കുറഞ്ഞെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. പത്തനംതിട്ടയിൽ മഴ കുറഞ്ഞു.  മലപ്പുറത്ത് പാതകളെല്ലാം ഗതാഗത യോഗ്യമായി. ബസ് സർവീസുകൾ പുനരാരംഭിച്ചു. തൃശൂരിൽ ഇന്നലെ ഉച്ചവരെ മഴമാറിനിന്നെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായത് ആശങ്കയുണർത്തി. വെട്ടുകാട് ചോട്ടിലപ്പാറ പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു. ഏനാമ്മാവ് ബണ്ട് പൊട്ടിച്ചുനീക്കി. പാലക്കാട് ജില്ലയിൽ ഇന്നലെ നേരിയ മഴ മാത്രം. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ 4 ഷട്ടറുകളും ഇന്നലെ രാവിലെ ഒരു ഇഞ്ച് വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി.

ക്യാംപുകളിൽ 2.21 ലക്ഷം

തിരുവനന്തപുരം ∙ 1206 ദുരിതാശ്വാസ ക്യാംപുകളിൽ ഇപ്പോഴുള്ളത് 2.21 ലക്ഷം പേർ. മഴ മാറിയതോടെ പലയിടത്തും ആളുകൾ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. 1057 വീടുകൾ പൂർണമായും 11159 വീടുകൾ ഭാഗികമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com