ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് എതിരായ സർക്കാർ ഹർജി തള്ളി
Mail This Article
കൊച്ചി∙ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസെടുത്തതു മുതൽ തീർത്തും മോശപ്പെട്ടതും ക്രമപ്രകാരമല്ലാത്തതുമായ അന്വേഷണമാണു നടക്കുന്നതെന്ന് കേസ് ഡയറി പരിശോധിച്ച കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പൊലീസ് പാലിക്കാതെ ദൃക്സാക്ഷിമൊഴി മാത്രം ആധാരമാക്കി മദ്യപിച്ചു വാഹനമോടിച്ചെന്നു പറയുന്നതിൽ കാര്യമില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.
മദ്യപിച്ചു വാഹനമോടിച്ചതിന്റെ കേസ് നിലനിൽക്കാൻ രക്തപരിശോധനയിൽ നിശ്ചിത അളവ് മദ്യത്തിന്റെ അംശം, ബ്രത്തലൈസർ ടെസ്റ്റ് എന്നിവ ആവശ്യമാണ്. മണിക്കൂറുകൾ വൈകി രക്തപരിശോധന നടത്തിയതിനെക്കുറിച്ച് ഏറെ പറയുന്നില്ല. ആന്തരിക പരിശോധനയല്ലാത്ത ബ്രത്തലൈസർ ടെസ്റ്റ് പോലും നടത്തിയില്ല. ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ എല്ലാ വശങ്ങളും പരിഗണിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
സംശുദ്ധമായ ട്രാക് റെക്കോർഡ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രതിയായ ശ്രീറാം. പാതിരാത്രിയിലുണ്ടായ അപകടത്തിൽ ലഭ്യമായ സാക്ഷികളുടെ മൊഴിയെടുത്തു. ഹർജിയിലെ തീർപ്പിനു വേണ്ടിയുള്ള കോടതിയുടെ പരാമർശങ്ങൾ അന്വേഷണത്തെ ബാധിക്കരുതെന്നും വ്യക്തമാക്കി.