ട്രെയിൻ യാത്ര സുഗമം, ചിലതിനു മാത്രം മുടക്കം
Mail This Article
തിരുവനന്തപുരം, പാലക്കാട് ∙ യശ്വന്ത്പുരയിൽ നിന്നു കണ്ണൂരിലേക്കുള്ള ട്രെയിൻ (16527-28) സർവീസും സാധാരണ നിലയിലായി. പാലക്കാടിനും കോഴിക്കോടിനുമിടയിൽ പാളത്തിലെ തകരാർ പരിഹരിച്ചതോടെ തിങ്കളാഴ്ച രാത്രിയാണ് യശ്വന്ത്പുരയിൽ നിന്നു ട്രെയിൻ പുറപ്പെട്ടത്. കണ്ണൂരിൽ നിന്നുള്ള സർവീസ് ഇന്നലെ പുനരാരംഭിച്ചു. അതേസമയം ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് (16511-12\17-18) പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കും. ഹാസനിലെ സകലേഷ്പുരയിൽ ചുരത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് 23വരെ ഈ ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്. ആഴ്ചയിൽ 3 ദിവസം മൈസൂരുവിലൂടെയും 4 ദിവസം ശ്രാവണബെലഗോളയിലൂടെയുമാണു സർവീസ്.
ബലിപെരുന്നാളിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി ഇന്നലെ കൊച്ചുവേളി - യശ്വന്ത്പുര റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തി. മഴയെത്തുടർന്നു കഴിഞ്ഞയാഴ്ച കൊച്ചുവേളിയിൽ കുടുങ്ങിയ എസി എക്സ്പ്രസാണ് സ്പെഷൽ ആയി ഓടിയത്. മറ്റു ഭാഗങ്ങളിൽ റെയിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. റേക്കുകൾ പല സ്ഥലത്തായി കുടുങ്ങിക്കിടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടുന്നുണ്ട്. ഇതു സാധാരണഗതിയിലാകാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും. ഇന്നത്തെ എറണാകുളം– ഓഖ എക്സ്പ്രസ് (16338), ചണ്ഡിഗഡ് - കൊച്ചുവേളി എക്സ്പ്രസ് (12218), നാളത്തെ തിരുനെൽവേലി - ഗാന്ധിധാം എക്സ്പ്രസ് (19423) എന്നിവ റദ്ദാക്കി.
പുണെ– എറണാകുളം എക്സ്പ്രസ് (22150) ഇന്നു പൻവേൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്. ഇന്നലെ പുറപ്പെട്ട മുംബൈ സിഎസ്ടി – നാഗർകോവിൽ എക്സ്പ്രസ് (16351), ഇന്നത്തെ മുംബൈ സിഎസ്ടി – നാഗർകോവിൽ എക്സ്പ്രസ് (16339) എന്നിവ പൻവേൽ, രോഹ, മഡ്ഗാവ്, മംഗളൂരു, ഷൊർണൂർ, പാലക്കാട്, ഈറോഡ്, കരൂർ, മധുര, തിരുനെൽവേലി വഴിയായിരിക്കും നാഗർകോവിലിൽ എത്തുക. ഇന്നലത്തെ ധൻബാദ് – ആലപ്പുഴ (13351) സമ്പൽപുർ, അങ്കുൾ, വിജയനഗരം വഴിയും തിരിച്ചുവിട്ടു.