നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐക്ക്
Mail This Article
തിരുവനന്തപുരം∙ നെടുങ്കണ്ടത്തെ കുമാറിന്റെ (രാജ്കുമാർ) കസ്റ്റഡി മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണം സിബിഐക്കു വിടാൻ മന്ത്രിസഭാ തീരുമാനം. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കാനിടയായ സാഹചര്യം, തുടർന്ന് ആശുപത്രിയിൽ അസ്വാഭാവിക മരണത്തിലേക്കു നയിച്ച കാരണങ്ങൾ എന്നിവ അന്വേഷണ പരിധിയിൽ വരും. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണമാണു സിബിഐക്കു കൈമാറുന്നത്. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം വന്നത്. മുഖ്യമന്ത്രി തന്നെയാണു വിഷയം അവതരിപ്പിച്ചത്.എസ്പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്ന സംഭവമാണു രാജ്കുമാറിന്റെ കസ്റ്റഡി മരണം. പ്രതിയായ സബ് ഇൻസ്പെക്ടർക്കു കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. രാജ്കുമാറിന്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. .
‘‘ജുഡീഷ്യൽ അന്വേഷണം സമാന്തരമായി തുടരും. സിബിഐ അന്വേഷണവുമായി അതിനു ബന്ധമില്ല.’’ - ജസ്റ്റിസ് കെ. നാരായണ കുറുപ്പ്