പുത്തുമല: കാണാതായവർക്കായി മാപ്പിങ് വഴി തിരച്ചിൽ തുടങ്ങി
Mail This Article
പുത്തുമല (വയനാട്) ∙ പുത്തുമലയിലെ ഉരുൾപൊട്ടലിൽ കാണാതായ 7 പേർക്കു വേണ്ടി മാപ്പിങ് അടിസ്ഥാനമാക്കിയുള്ള തിരച്ചിലിനു തുടക്കം. കാണാതായ ഓരോരുത്തരും ഉരുൾപൊട്ടൽ സമയത്ത് എവിടെയായിരുന്നെന്നും എവിടേക്ക് ഒഴുകിപ്പോയിരിക്കാമെന്നും വിശകലനം ചെയ്തുള്ള തിരച്ചിലാണിത്. ഹരിത കേരള മിഷൻ കോഴിക്കോട്, വയനാട് കോ–ഓർഡിനേറ്റർ പി. പ്രകാശിന്റെ നേതൃത്വത്തിലാണു മാപ്പ് തയാറാക്കിയത്.
പ്രദേശവാസികളിൽ നിന്നുള്ള വിവരമാണു മാപ്പിങ്ങിൽ പ്രധാനം. വീടുകളുടെ സ്ഥാനം, ഓരോരുത്തരും ഏതു ഭാഗത്തേക്ക് ഓടാൻ ശ്രമിച്ചു, ജലം ഒഴുകിവന്ന ദിശ, നേരത്തെയുണ്ടായിരുന്ന കുന്ന്, കുഴി തുടങ്ങിയവയുടെ സ്ഥാനം, വന്നടിഞ്ഞ പാറയുടെ ഘടന തുടങ്ങിയവയും പരിശോധിക്കും. കുത്തൊഴുക്കിൽ അടിഞ്ഞ അവശിഷ്ടങ്ങളുടെ സ്ഥാനവും കാണാതായവർക്കൊപ്പം ഉണ്ടായിരുന്നവരുടെ മൃതദേഹം എവിടെനിന്നു കണ്ടെത്തിയെന്ന വിവരവും പ്രധാനമാണ്. കോഴിക്കോട് കരിഞ്ചോല മലയിൽ കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താൻ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ മാപ്പിങ് ഫലപ്രദമായിരുന്നു.