ADVERTISEMENT

കവളപ്പാറ (മലപ്പുറം) ∙ മൊബൈൽ ഫോണിൽ പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്ന മകളുടെ നിക്കാഹ് ചിത്രം വീണ്ടും വീണ്ടും നോക്കുകയാണ് സുബൈദ. പുതുസ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന മകൾ ആബിദയെ കൊണ്ടുപോയ ഉരുൾ ബാക്കിയാക്കിയ ചിത്രം. ഒരു മാസം മുൻപായിരുന്നു നിക്കാഹ്. മകളെയോർത്ത് വിതുമ്പുന്ന സുബൈദയ്ക്ക് ആശ്വാസം പകർന്ന് അയൽവാസി ഷിബാ ഷെറിൻ അടുത്തുണ്ട്. അവൾ ആബിദയുടെ കൂട്ടുകാരിയാണ്. ഉള്ളതെല്ലാം നശിപ്പിച്ചെത്തിയ ഉരുളിന്റെ ദുരിതം അനുഭവിച്ചവളുമാണ്.

എല്ലാവരും തുല്യ ദുഃഖിതരായ ദുരിതാശ്വാസ ക്യാംപിൽ പരസ്പരം ആശ്വസിപ്പിച്ചും കണ്ണീർ തുടച്ചും അതിജീവനത്തിന്റെ വഴി തേടുകയാണ് കവളപ്പാറയിൽ അവശേഷിക്കുന്നവർ. 5 ക്യാംപുകളിലായി കഴിയുന്നവരിൽ നൂറോളം കുടുംബങ്ങളുണ്ട്. പകൽസമയം പുരുഷൻമാർ രക്ഷാപ്രവർത്തനത്തിനായി പോകുമ്പോൾ സ്ത്രീകളും കുട്ടികളും നെഞ്ചിടിപ്പോടെ ക്യാംപുകളിൽ തുടരും. ദുരന്തഭൂമിയിൽനിന്ന് ഇനി കണ്ടെടുക്കാനുള്ളത് തങ്ങളുടെ പ്രിയപ്പെട്ടവരെയാണെന്ന് അവർക്കറിയാം.

തങ്ങളെയെല്ലാം സുരക്ഷിതരാക്കി മരണത്തിനു കീഴടങ്ങിയ മകൻ ബിനോയിയെ ഓർത്താണ് അമ്മ നെടിയകാലായിൽ ഉഷയുടെ വേദന. വെള്ളപ്പൊക്കം ഭയന്ന് അന്നുച്ചയ്ക്ക് അമ്മയെയും ഭാര്യയെയും മക്കളെയും ബിനോയി ഭാര്യവീട്ടിലെത്തിച്ചിരുന്നു. മടങ്ങാനൊരുങ്ങുമ്പോൾ ഉഷ തടഞ്ഞതാണ്. ‘വെള്ളം കയറും മുൻപേ വീട്ടിലുള്ളതെല്ലാം മാറ്റിവയ്ക്കണ്ടേ അമ്മേ’ എന്നു ചോദിച്ച് പടിയിറങ്ങിയ ബിനോയി പിന്നെ തിരിച്ചുവന്നില്ല.

അമ്മാവൻ ചേന്തനാട് പത്മനാഭന്റെ മരണാനന്തരച്ചടങ്ങുകൾക്കായി ഒരാഴ്ച മുൻപ് കവളപ്പാറയിലെത്തിയതാണു ചേർത്തല സ്വദേശി കായിപ്പുറത്ത് ശശി. ഉരുളിറങ്ങി വന്ന രാത്രിയിൽ അമ്മായിയെയും മക്കളെയും മരണത്തിൽനിന്നു രക്ഷിച്ചത് ഇദ്ദേഹമാണ്. ഉറ്റവർക്ക് ഒരു താൽക്കാലിക ഭവനമെങ്കിലും കിട്ടിയശേഷമേ മടക്കമുള്ളൂ എന്നുപറഞ്ഞ് ശശിയും ദുരിതാശ്വാസ ക്യാംപിലുണ്ട്. ആശിച്ചു പണിത വീട്, ഗൃഹപ്രവേശം നടത്തും മുൻപേ മണ്ണെടുത്തതിന്റെ വേദനയിലാണ് തോട്ടുപുറത്ത് ഷിബുവും കുടുംബവും. പണിപൂർത്തിയായ വീട്ടിലേക്കു ചിങ്ങത്തിൽ കയറിക്കൂടാമെന്നു കരുതി ഷെഡിൽ കഴിയുകയായിരുന്നു ഇതുവരെ. പോത്തുകല്ല് പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി വഴി നിർമിച്ച 5 വീടുകളാണ് ഇത്തവണ മണ്ണിലൊഴുകിപ്പോയത്.

ഉറക്കത്തിൽനിന്നു ഞെട്ടിയുണർണു കരയുന്ന കുട്ടികളുണ്ട് ഇപ്പോഴും കവളപ്പാറയ്ക്കു സമീപത്തെ ദുരിതാശ്വാസ ക്യാംപുകളിൽ. ദുരന്തത്തെ നേരിട്ടുകണ്ട കുഞ്ഞുകണ്ണുകളിൽനിന്ന് ഇപ്പോഴും ആ നടുക്കം വിട്ടുമാറിയിട്ടില്ല. അമ്മ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ള കുട്ടികളെ സ്നേഹത്തോടെ പുണരാൻ സ്കൂളിലെ ടീച്ചറമ്മമാർ കൂടെക്കൂടെ ക്യാംപുകളിലേക്ക് എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com