രക്ഷപ്പെടലിന്റെ ഓർമകളുമായി തക്കുടു വീണ്ടും ചെറുതോണി പാലത്തിൽ
Mail This Article
തൊടുപുഴ ∙ ചെറുതോണി പാലത്തിൽ തക്കുടു വീണ്ടും എത്തി. ദേശീയ ദുരന്തനിവാരണ സേനാംഗം കോൺസ്റ്റബിൾ കനയ്യകുമാർ ഒരു വർഷം മുൻപു കൈകളിലെടുത്ത് അക്കരെ കടത്തിയതു തക്കുടുവിനെയാണ്. ചെറുതോണി ആലിൻചുവട് കാരയ്ക്കാട്ട് പുത്തൻവീട്ടിൽ ടി.കെ.വിജയരാജിന്റെയും സി.എസ്. മഞ്ജുവിന്റെയും എക മകനാണു സൂരജ് എന്ന തക്കുടു (4).
കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നായിരുന്നു ആ സംഭവം. അന്ന് പനിയും ശ്വാസം മുട്ടലും ബാധിച്ച തക്കുടുവിനെ ആശുപത്രിയിൽ കൊണ്ടു പോകാനാണ് സൂരജ് എത്തിയത്. ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടർ തുറക്കുന്നതിനു തൊട്ടുമുമ്പായതിനാൽ പാലത്തിലൂടെ പോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. എന്നാൽ ഒന്നും നോക്കാതെ സൂരജ് കുഞ്ഞുമായി ഓടി. ദേശീയ ദുരന്തനിവാരണ സേനയിലെ കോൺസ്റ്റബിൾമാരായ കനയ്യകുമാറും കൃപാൽ സിങ്ങും അതുകണ്ട് പാലത്തിലേക്ക് ഓടിയെത്തി. കുഞ്ഞിനെ കനയ്യകുമാർ വാങ്ങി. മിന്നൽ പോലെ ഓടി അക്കരെയെത്തി. പിന്നാലെ സൂരജും കൃപാൽ സിങ്ങുമെത്തി.
പൈനാവ് ജില്ലാ ആശുപത്രിയിലെത്തി തക്കുടുവിനു മരുന്നു കൊടുത്തു. വൈകിട്ട് സൂരജ് തിരിച്ച് ചെറുതോണിയിലെത്തിയപ്പോൾ പാലം കവിഞ്ഞു വെള്ളമൊഴുകാൻ തുടങ്ങിയിരുന്നു.