കവിഞ്ഞൊഴുകി; പിന്നെ കുറഞ്ഞു
Mail This Article
പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആശങ്ക ഉയർത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ പ്രളയഭീഷണി ഒഴിവായി. എറണാകുളം ജില്ലയിലും സ്ഥിതി സമാനമായിരുന്നു. ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങിയവരെ ദുരിതത്തിലാക്കി മൂവാറ്റുപുഴയാർ വീണ്ടും കരകവിഞ്ഞു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ മണപ്പുറത്തു വീണ്ടും വെളളം കയറി. ശക്തമായ മഴയിൽ ഇടുക്കി–മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു.
വിവിധ ജില്ലകളിലെ സ്ഥിതി ഇങ്ങനെ:
പത്തനംതിട്ട: ചൊവ്വ മുതൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്നാണു പമ്പയുടെ കൈവഴിയായ വലിയതോട് കരകവിഞ്ഞ് റാന്നി ടൗണിൽ രാവിലെ വെള്ളം കയറിയത്. എന്നാൽ 10 മണിയോടെ തന്നെ വെള്ളം ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയും ഇവിടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 14നാണു പമ്പയിൽ ജലനിരപ്പുയർന്നത്. 15നു പുലർച്ചെ റാന്നി ടൗൺ മുങ്ങുകയും ചെയ്തിരുന്നു.
ആലപ്പുഴ: അച്ചൻകോവിലാറ്റിലും കുട്ടനാട്ടിലും ജലനിരപ്പ് ഇന്നലെയും ഉയർന്നു. ചെങ്ങന്നൂരിൽ ജാഗ്രതാ നിർദേശമുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളും തുറന്നെങ്കിലും ഒഴുക്ക് കുറവാണ്.
എറണാകുളം: കനത്ത മഴയിൽ ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പുയരുകയും മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടിയും വന്നതോടെയാണു മൂവാറ്റുപുഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയത്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങിയവർ ഇതോടെ വീണ്ടും ക്യാംപുകളിലേക്കു പോകാൻ നിർബന്ധിതരായി.
ഇടുക്കി: 2346.7 അടി ആണു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്; വർധന 3.78 അടി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.8 അടിയായി; കൂടിയത് അരയടി.