ഇൗ കാലവർഷം സംസ്ഥാനത്ത് 65 ഉരുൾപൊട്ടൽ; കൂടുതൽ പാലക്കാട്ട്
Mail This Article
തിരുവനന്തപുരം∙ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകൾ. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരശേഖരമുപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഇസി) തയ്യാറാക്കിയ ഭൂപടമാണ് ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ആദ്യ കണക്കെടുപ്പനുസരിച്ച് പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ഉരുൾപൊട്ടലുകളുണ്ടായത്, 18 എണ്ണം. മലപ്പുറമാണ് രണ്ടാമത്, 11 എണ്ണം.
ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുൾപൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ അതേ പ്രദേശങ്ങളിൽ തന്നെയാണോ എന്ന് വിലയിരുത്താൻ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളുടെയും മാപ്പിങ് കെഎസ്ആർഇസി വഴി നടത്തുന്നുണ്ട്.
കെഎസ്ആർഇസിയുടെ കഴിഞ്ഞ വർഷത്തെ പ്രളയ ഭൂപടത്തിലെ ഫീൽഡ് ഡേറ്റയനുസരിച്ച് 270 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്നാണു കണക്ക്. ഇതിൽ ഇടുക്കിയിൽ മാത്രം ഏകദേശം നൂറ്റിഎൺപതിലധികം ഉരുൾപൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരിൽ 17 ഇടത്തുമാണ് അന്നുണ്ടായത്.