20000 മുതല്‍ 92000 വരെ; ഗൾഫ് അവധിക്കാലം കഴിഞ്ഞതോടെ വിമാനടിക്കറ്റ് നിരക്ക് 5 ഇരട്ടി!
Mail This Article
തിരുവനന്തപുരം∙ ഗൾഫ് മേഖലയിലെ അവധിക്കാലം തീരാറായതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്കിൽ വൻവർധന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് 5 ഇരട്ടിവരെയാണ് നിരക്കു വർധിച്ചത്.
ദുബായ്, അബുദാബി, ഷാർജ, ദമാം, റിയാദ്, ദോഹ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് ശരാശരി 5000 രൂപ മുതൽ 12000 രൂപവരെയായിരുന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്ക്. ഇത് 20000 രൂപ മുതൽ 92000 രൂപവരെയായി ഉയർന്നു. അവസാനനിമിഷം യാത്ര തീരുമാനിച്ചവർക്കാണ് അധികനിരക്ക് നൽകേണ്ടിവന്നത്.
നേരത്തെ ടിക്കറ്റെടുത്തവർക്ക് പതിവുനിരക്കു തന്നെയായിരുന്നുവെന്നും തിരക്കേറിയതോടെയാണ് ടിക്കറ്റ് നിരക്കു വർധിച്ചതെന്നും വിമാനക്കമ്പനി പ്രതിനിധികൾ അറിയിച്ചു.
തിരക്കുള്ള സീസണിൽ കേരളത്തിൽ നിന്നു ഗൾഫിലേക്കും തിരിച്ചും കൊള്ളനിരക്ക് ഈടാക്കുന്നുവെന്നും ഇതു തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും സംസ്ഥാന സർക്കാർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. എയർ ഇന്ത്യ ഉൾപ്പെടെ നിരക്ക് കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. വളരെക്കുറച്ചു സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. കണ്ണൂരിൽ നിന്ന് റിയാദിലേക്കുള്ള വിമാനങ്ങളിൽ ഒരു ടിക്കറ്റ് പോലും ലഭ്യമല്ല.