ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ
Mail This Article
രാജകുമാരി ∙ നിർമാണം നടക്കുന്ന കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂലത്തുറയിൽ വീണ്ടും മണ്ണിടിഞ്ഞു. ശനിയാഴ്ച രാത്രിയാണു റോഡിന്റെ മുകൾ ഭാഗത്തു നിന്നു മണ്ണും പാറയും വൻമരവും റോഡിലേക്കു പതിച്ചത്.
ശനിയാഴ്ച വൈകിട്ടു പ്രദേശത്തു കനത്ത മഴ പെയ്തിരുന്നു. മണ്ണിടിഞ്ഞ സമയത്തു റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ വനം വകുപ്പ് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം മരം വെട്ടിമാറ്റി റോഡിൽ നിന്നു മണ്ണു നീക്കി. ശനിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ 10 വരെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. പിന്നീടു ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതയിൽ പല ഭാഗത്തും മണ്ണിടിഞ്ഞതു മൂലം പെരിയ കനാൽ മുതൽ ദേവികുളം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 28ന് ആണു ഗ്യാപ് റോഡിനു സമീപം ആദ്യം മലയിടിഞ്ഞു റോഡും സംരക്ഷണ ഭിത്തിയും തകർന്നത്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി പവർ ഹൗസിനു സമീപം കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞു വീടിനു മുകളിലേക്കു വീണ് കഴിഞ്ഞ 8ന് ഒരു വയസ്സുള്ള കുട്ടി മരിച്ചിരുന്നു.