ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനം ഇടിച്ചു മരിച്ച കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് ഗതാഗതവകുപ്പ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. അപകടം നടന്നു 17 ദിവസത്തിനു ശേഷമാണു നടപടി. തീരുമാനം വൈകിപ്പിച്ചതു വിവാദമായതോടെയാണ് നോട്ടിസ് നൽകാൻ തയാറായത്. എന്നാൽ കാർ ഉടമ വഫ ഫിറോസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി വൈകും.

ശ്രീറാമിന്റെയും വഫയുടെയും ‍ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്നാണ് ആർടിഒ എസ്.ആർ.ഷാജി സംഭവദിവസം പറഞ്ഞത്. നടപടി വൈകിപ്പിക്കാൻ ഒത്തുകളി നടക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ നടപടി വേഗത്തിലാക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ 19നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. അശ്രദ്ധയോടെയും മനുഷ്യജീവന് ആപത്തു വരുന്ന തരത്തിലും വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനാണു നടപടിയെന്ന് ആർടിഒയുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. നോട്ടിസ് അയച്ചിട്ടും ശ്രീറാം മറുപടി നൽകിയിട്ടില്ല . 2020 ഓഗസ്റ്റ് 18-ാം തീയതി വരെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.

തിരുവനന്തപുരം ലൈസൻസിങ് അതോറിറ്റിയിലോ ലൈസൻസ് എടുത്ത മട്ടാഞ്ചേരി ജോയിന്റ് ആർടി ഓഫിസിലോ ശ്രീറാം ലൈസൻസ് സമർപ്പിക്കണം. വഫ ഫിറോസോ ബന്ധുക്കളോ ആർടിഒയുടെ നോട്ടിസ് കൈപ്പറ്റിയിരുന്നില്ല. 10 ദിവസം മുൻപു വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നോട്ടിസ് പതിച്ചു. അമിത വേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സൺ ഫിലിം ഒട്ടിച്ചതിനും വഫയ്ക്ക് നേരത്തെ നോട്ടിസ് നൽകിയിട്ടുണ്ട്. നോട്ടിസ് പതിച്ചതിനു പിന്നാലെ വഫ നിയമലംഘനങ്ങൾക്കു പിഴയടച്ചു. ഇതു നിയമലംഘനം അംഗീകരിച്ചതിനു തെളിവാണെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിയമലംഘനങ്ങളും ബഷീറിന്റെ കേസും ഉൾപ്പെടെ വഫയ്ക്ക് വീണ്ടും നോട്ടിസ് നൽകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അത് ഒഴിവാക്കി പഴയ നോട്ടിസിന്റെ തുടർനടപടികൾ നടത്തും. വഫ ആറ്റിങ്ങൽ ആ‍ർടി ഓഫിസിൽ നിന്നാണ് ലൈസൻസ് എടുത്തത്.

ശ്രീറാം ഓടിച്ച കാറിന്റെ ക്രാഷ് ഡേറ്റ റിക്കോർഡർ പരിശോധിച്ചു

തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ എത്ര വേഗത്തിലായിരുന്നെന്നു കണ്ടെത്താനായി കാറിന്റെ ക്രാഷ് ഡേറ്റ റിക്കോർഡർ വിദഗ്ധ സംഘം പരിശോധിച്ചു. കാർ നിർമാതാക്കളുടെ പുണെ പ്ലാന്റിൽ നിന്നുള്ള സംഘമാണ് പൊലീസിന്റെയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഡേറ്റ റിക്കോർഡറിൽ നിന്നുള്ള ലോഗ് വിവരങ്ങൾ പകർത്തിയത്. ഇത് പുണെയിലേയ്ക്ക് അയച്ചു കൊടുത്തു.

റിപ്പോർട്ട് വൈകാതെ പൊലീസിനു ലഭിക്കും. ഇടിച്ച സമയം, വാഹനത്തിനേറ്റ ആഘാതത്തിന്റെ വിവരങ്ങൾ, വേഗം, വാഹനത്തിന്റെ പ്രവർത്തനം നിലച്ച സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അപകടത്തിനു പിന്നാലെ രക്തപരിശോധന നടത്താൻ പൊലീസ് തയാറാകാഞ്ഞതിനാൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്നു സ്ഥിരീകരിക്കാനുള്ള പ്രധാന ശാസ്ത്രീയ തെളിവ് നഷ്ടപ്പെട്ടിരുന്നു. അമിത വേഗത്തിലായിരുന്നോ എന്നു കണ്ടെത്തുകയാണ് ഇനി കേസിൽ നിർണായകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com