പൊലീസിനെ മർദിച്ചെന്ന കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ
Mail This Article
കൊച്ചി ∙ എറണാകുളം റേഞ്ച് ഡിഐജി ഓഫിസിലേക്കു സിപിഐ നടത്തിയ മാർച്ചിലെ പൊലീസ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് ഓരോ പക്ഷത്തിനും ആശ്വാസമേകാൻ നടപടികൾ മാറി മാറി തുടരുന്നു. സംഭവത്തിൽ പെലീസ് കുറ്റക്കാരല്ലെന്ന് ഡിജിപി റിപ്പോർട്ട് നൽകിയതിന്റെ അടുത്ത ദിവസം എംഎൽഎയെ അടിച്ചതിന്റെ പേരിൽ എസ്െഎയെ സസ്പെൻഡ് ചെയ്തെങ്കിൽ, പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചെന്നു പറഞ്ഞ് ഇന്നലെ സിപിഐ നേതാവിനെ അറസ്റ്റ് ചെയ്തു.
സിറ്റി എസിപി ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കു മർദനമേറ്റ കേസിൽ സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് പെരുമ്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ അൻസാർ അലി(33)യെ ആണ് അറസ്റ്റ് ചെയ്തത്. ഇൗ കേസിലെ ആദ്യത്തെ അറസ്റ്റ് ആണിത്. വൈദ്യ പരിശോധനയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അൻസാർ അലിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേൽപിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമ വിരുദ്ധമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സിറ്റി സി ബ്രാഞ്ച് (പഴയ ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം) അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അൻസാർ അലിയെ അറസ്റ്റ് ചെയ്തത്.