കണ്ണൂർ വിമാനത്താവളത്തിൽ നാലേകാൽ കോടിയുടെ സ്വർണം പിടിച്ചു
Mail This Article
മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിൽ ഒരേ ദിവസം 4 പേരിൽ നിന്നായി 4.15 കോടിയുടെ സ്വർണം പിടികൂടി. രഹസ്യ വിവരത്തെ തുടർന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു 11.294 കിലോ സ്വർണം കണ്ടെത്തിയത്. ഇന്നലെ വെളുപ്പിനു 4.50നു ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ മാക്കൂൽപീടിക ഒറ്റപ്പിലാക്കൂൽ അംസീർ (30), രാവിലെ 9.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ വയനാട് പൊഴുതാന സ്വദേശി അർഷാദ് കണ്ടീർവീട്ടിൽ (25), ബെംഗളൂരു യെലഹങ്ക സ്വദേശി മുഹമ്മദ് ബഷീർ ബോട്ടം (57), ഉച്ചയ്ക്കു 12.10ന് എയർ ഇന്ത്യ എക്സ്പ്രസിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് പുതുപ്പാടി മൂഴിക്കുന്നത്ത് അബ്ദുല്ല (33) എന്നിവരാണു പിടിയിലായത്. സ്വർണ ബിസ്കറ്റുകൾ ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ വെളുപ്പിന് 5 മണി മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരേ ദിവസം ഇത്രയധികം സ്വർണം പിടിക്കുന്നത് ആദ്യമാണ്.
അംസീറിൽ നിന്നു 2.916 കിലോ (വില 1,07,25,048 രൂപ), ബഷീറിൽ നിന്നു 2.566 കിലോ ( 94,37,748 രൂപ), അർഷാദിൽ നിന്നു 2.913 കിലോ (1,07,14,014 രൂപ), അബ്ദുല്ലയിൽ നിന്നു 2.899 കിലോ (1,06,62,522 രൂപ) എന്നിങ്ങനെയാണു പിടികൂടിയത്.