ADVERTISEMENT

കോട്ടയം ∙പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നതായി ആരോപിച്ച്  വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനും ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടിസ് നൽകാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. 

ജോസഫ് വിഭാഗം നേതാക്കൾ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാനും  നടപടിക്കു ശുപാർശ ചെയ്യാനും  മൂന്നംഗ അച്ചടക്ക സമിതിയെയും നിയോഗിച്ചു. ഉന്നതാധികാര സമിതി അംഗം പി.കെ. സജീവ് അധ്യക്ഷനായ സമിതിയിൽ പ്രഫ. കെ.ഐ. ആന്റണിയും പി.ടി. ജോസും അംഗങ്ങളാണ്.

അതേസമയം പാർ‌ട്ടിയിലെ ഇരുവിഭാഗങ്ങളും പരസ്പരം നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ്.  ജോസഫ് വിഭാഗം ഇന്നു വിളിച്ചു ചേർത്ത കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം കോട്ടയം മുൻസിഫ് കോടതി വിലക്കി. 

ഉന്നതാധികാര സമിതി അംഗവും ജോസ് കെ. മാണി വിഭാഗം നേതാവുമായ ബാബു ജോസഫ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 

  പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം ജോസ് കെ. മാണി വിഭാഗത്തിലെ 21 നേതാക്കളെ  പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായാണ് ജോസ് കെ മാണി വിഭാഗം ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്.  99 അംഗ കമ്മിറ്റിയിലെ 52 പേർ പങ്കെടുത്തു. ബാക്കിയുള്ളവർ കമ്മിറ്റി തീരുമാനം അംഗീകരിക്കുമെന്ന് എഴുതി നൽകിയിരുന്നു.

‘കയർ എത്താത്തതിനാൽ കിണർ മൂടുക എന്ന തരത്തിലാണ് പി.ജെ. ജോസഫിന്റെ പുറത്താക്കൽ നടപടി. പാർട്ടിയുടെ കമ്മിറ്റികളിലൊന്നും ജോസഫ് വിഭാഗത്തിന് ഭൂരിപക്ഷമില്ല. കൃത്രിമമായി ഭൂരിപക്ഷം നേടാനുള്ള  ശ്രമമാണ് പുറത്താക്കൽ’– സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം ജോസ് കെ. മാണി പറഞ്ഞു.

പി.ജെ. ജോസഫിന്റെ നടപടി ജനാധിപത്യ വിരുദ്ധവും അച്ചടക്ക ലംഘനവുമാണെന്നു  കമ്മിറ്റിയിൽ വിമർശനം ഉയർന്നു.  ജോസഫിനെ പുറത്താക്കണമെന്നു ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു.  

പാലാ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അടുത്ത മാസം ഏകദിന ക്യാംപ് കോട്ടയത്തു നടത്താനും  തീരുമാനിച്ചു. 

കേരളത്തിലെ പ്രളയക്കെടുതി  വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നും ബിപിഎൽ ലിസ്റ്റിലുള്ളവർക്കുള്ള ആനുകൂല്യങ്ങൾ കർഷകർക്കും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് (എം)  യോഗം വിളിച്ചു ചേർക്കുന്നതും ചെയർമാൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ  അച്ചടക്ക നടപടി സംബന്ധിച്ച പ്രസ്താവന കോടതിയലക്ഷ്യവും പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധവുമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

വിലക്ക് ഇന്നു മാത്രമെന്ന് ജോസഫ് 

തൊടുപുഴ ∙ കേരള കോൺഗ്രസ് (എം) ഭാരവാഹികൾക്കെതിരെയും വിവിധ സമിതി അംഗങ്ങൾക്കെതിരെയും വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് സസ്പെൻഷൻ നടപടി സ്വീകരിച്ചത് കോടതി സ്റ്റേ ചെയ്തെന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പി.ജെ. ജോസഫ്.   

കോട്ടയം മുൻസിഫ് കോടതിയിൽ ജോസ് കെ. മാണി വിഭാഗം ഫയൽ ചെയ്തിട്ടുള്ള കേസിൽ ഇന്ന് പാർട്ടി ഉന്നതാധികാര സമിതി യോഗം ചേർന്ന് അ‍ജൻഡയിൽ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു മാത്രമാണ് നിരോധനം.  നിരോധന ഉത്തരവ്  ഇന്നു യോഗം കൂടുന്നതിനു മാത്രമേ  ബാധകമാവുകയുള്ളൂ. ഉന്നതാധികാര സമിതി യോഗം പിന്നീട് ചേരുന്നത് നിരോധിച്ചിട്ടില്ല. സ്റ്റിയറിങ് കമ്മിറ്റി യോഗം 23 ന് തൊടുപുഴയിൽ ചേരുമെന്നും ജോസഫ് അറിയിച്ചു. 

സ്റ്റേ നീക്കാൻ ജോസ് കെ. മാണിയുടെ അപ്പീൽ

കട്ടപ്പന ∙ കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തതിന് എതിരായ സ്‌റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌ കോടതിയിൽ ജോസ് കെ. മാണിയും ഉന്നതാധികാര സമിതി അംഗം കെ.ഐ. ആന്റണിയും അപ്പീൽ നൽകി. കെ.എം. മാണിയുടെ മരണശേഷം യോഗം ചേർന്ന് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിനെതിരെ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ നിന്നാണ് സ്‌റ്റേ വാങ്ങിയത്.  ഇതിനെതിരെ ഫയൽ ചെയ്ത അപ്പീലുകൾ കട്ടപ്പന സബ് കോടതി ഫയലിൽ സ്വീകരിക്കുകയും ജോസഫ് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ നിർദേശിച്ചു നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com