മാർ ക്രിസോസ്റ്റം സമൂഹത്തിന് വെളിച്ചമേകുന്ന വിളക്കുമരം: കേന്ദ്രമന്ത്രി വി.മുരളീധരൻ
Mail This Article
തിരുവല്ല ∙ വിളക്കു മരമായി സമൂഹത്തിന് വെളിച്ചമേകുന്ന വ്യക്തിത്വമാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
നൂറ്റാണ്ടു തികച്ച വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ആസ്പദമാക്കി 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ സംവിധായകൻ ബ്ലെസിയെയും സഹ പ്രവർത്തകരെയും ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
ഗിന്നസ് സാക്ഷ്യപത്രം ബ്ലെസിക്ക് വി.മുരളീധരൻ സമ്മാനിച്ചു. ഡോക്യുമെന്ററിയുടെ പിന്നിൽ പ്രവർത്തിച്ച ചലച്ചിത്ര നടൻ മോഹൻലാൽ, ഗായിക കെ.എസ്.ചിത്ര, സംഗീത സംവിധായകരായ എം.ജയചന്ദ്രൻ, സ്റ്റീഫൻ ദേവസി, സാനന്ദ് ജോർജ്, കാലാകാരൻമാരായ മട്ടന്നൂർ ശങ്കരൻകുട്ടി, സി.ജെ.കുട്ടപ്പൻ എന്നിവരെ പങ്കാളിത്ത സാക്ഷ്യപത്രം നൽകി ആദരിച്ചു.
100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം ഡോക്യുമെന്ററി, ഇടയനും 100 ചിന്തകളും എന്ന പുസ്തകം എന്നിവയുടെ പ്രകാശനവും നടന്നു.
ജോസഫ് മാർ ബർണബാസ് പ്രാർഥന നയിച്ചു. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ് തോമസ് സാമുവൽ, ഡോ. ഏബ്രഹാം മാർ പൗലോസ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ഇമാം കെ.ജെ. സലീം മൗലവി എന്നിവർ ചേർന്ന് ഭദ്രം ദീപം തെളിച്ചു.
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, മോൻസ് ജോസഫ്, വീണാ ജോർജ്, സജി ചെറിയാൻ നഗരസഭാ അധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ. കൺവീനർമാരായ വർഗീസ് മാമ്മൻ, എം.സലിം എന്നിവർ പ്രസംഗിച്ചു.