അതിരൂപതയുടെ പ്രശ്നങ്ങൾക്ക് സഭാ സിനഡിൽ പ്രഥമ പരിഗണന
Mail This Article
കൊച്ചി ∙ എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു പ്രഥമ പരിഗണന നൽകാൻ ചർച്ചകളിൽ തീരുമാനിച്ചുകൊണ്ട് സിറോ മലബാർ സഭാ സിനഡിനു തുടക്കം. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനം ചെയ്തു. സഭയിലെ 56 ബിഷപ്പുമാർ പങ്കെടുക്കുന്ന സിനഡ് 30നു സമാപിക്കും.
സഭയിലെ സമീപകാല പ്രതിസന്ധി പരിഹരിക്കാൻ സിനഡ് അംഗങ്ങൾ ഒരു മനസ്സോടെ ചർച്ചകളിൽ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡിൽ തന്നെ ഉണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്നും മാർ ആലഞ്ചേരി പറഞ്ഞു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാർഥനയോടെ അനുസ്മരിച്ച് പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ രൂപതകളുടെയും സഹകരണമുണ്ടാകണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു.
സത്‌ന രൂപതയുടെ കാലം ചെയ്ത പ്രഥമ ബിഷപ് മാർ ഏബ്രഹാം ഡി. മറ്റത്തിനെയും സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റായി ശുശ്രൂഷ ചെയ്തു വരവേ അന്തരിച്ച ഡോ. ജോസ് ചിറമ്മലിനെയും മാർ ആലഞ്ചേരി അനുസ്മരിച്ചു. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ ഫസ്റ്റ് കൗൺസിലർ മോൺ. മിത്യ ലെസ്കോവർ പ്രസംഗിച്ചു. പ്രളയദുരിതം അനുഭവിക്കുന്നവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ അനുശോചനം സിനഡിനെ അറിയിച്ചു.