ആർബിഐ നിർദേശം ലഭിച്ചില്ല; സ്വർണപ്പണയ കൃഷിവായ്പ ഇപ്പോഴുമെടുക്കാം, പുതുക്കാം
Mail This Article
തിരുവനന്തപുരം ∙ 4 % പലിശയ്ക്കുള്ള സ്വർണപ്പണയ കൃഷിവായ്പ നിർത്തലാക്കാൻ റിസർവ് ബാങ്കിൽനിന്നു രേഖാമൂലമുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) ചെയർമാൻ ആർ.എ.ശങ്കരനാരായണൻ. കർഷകർക്കു 4 % പലിശയ്ക്കു 3 ലക്ഷം രൂപ വരെയും മറ്റുള്ളവർക്ക് 9 % പലിശയ്ക്കു പരിധിയില്ലാതെയും വായ്പയെടുക്കാനും നിലവിലുള്ളവ പുതുക്കാനും തടസ്സമില്ല.
വായ്പയെടുക്കുന്നതു കർഷകൻ തന്നെയെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന് ഇടപാടുകാരെ ബാങ്ക് വിശ്വാസത്തിലെടുക്കുകയേ മാർഗമുള്ളൂവെന്നു ചെയർമാൻ മറുപടി നൽകി. ഇപ്പോഴത്തെ രീതിയിലുള്ള സ്വർണപ്പണയ കൃഷിവായ്പ ഒക്ടോബർ 1 മുതൽ നിർത്തലാക്കുമെന്ന കേന്ദ്ര ധന സെക്രട്ടറി വിഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം അറിയിപ്പു കിട്ടാത്തതിനാലാണു പദ്ധതി തുടരുന്നത്.
ഓട്ടമൊബീൽ രംഗത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പകൾ ആ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുനഃക്രമീകരിക്കാനും പുതിയ വായ്പകളാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 20 വരെയുള്ള വായ്പകളാകും പരിഗണിക്കുക.