ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു
Mail This Article
ഗുരുവായൂർ ∙ 66 വർഷം ഗുരുവായൂരപ്പനു സോപാന സംഗീതം പാടിയ ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി (90) അന്തരിച്ചു. സംഗീതാചാര്യനും സോപാന സംഗീതത്തിൽ ഗുരുവായൂർ പാണിയുടെ പ്രചാരകനുമായ അദ്ദേഹം ചൊവ്വാഴ്ച രാത്രി 12.20 നാണ് അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ സംസ്കാരം നടത്തി.
ഒരാഴ്ചയോളമായി ആശുപത്രിയിലായിരുന്നു. ഗുരുവായൂർ ക്ഷേത്രം അഷ്ടപദി ഗായകനായിരുന്നു. 1985 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും സംഗീതസപര്യ തുടർന്നു. മുത്തച്ഛൻ കുട്ടൻ നെടുങ്ങാടി, അച്ഛൻ അനുജൻ തിരുമുൽപാട് എന്നിവരാണ് ഗുരുക്കൻമാർ.
ആസ്വാദകർക്ക് അർഥം വ്യക്തമാകും വിധം ഭക്തിയും ശൃംഗാരവും ലാസ്യവും ഇഴചേർന്ന സംഗീത ശൈലിയായിരുന്നു നെടുങ്ങാടിയുടേത്. വലിയൊരു ശിഷ്യസമ്പത്തിനുടമയാണ്.
കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ, ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ, ഷട്‍കാല ഗോവിന്ദമാരാർ പുരസ്കാരങ്ങൾ എന്നിവയടക്കമുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ പത്മിനിയമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (ഗുരുവായൂർ ദേവസ്വം മുൻ മാനേജർ), വാസുദേവൻ, തുളസി, രാധിക. മരുമക്കൾ: ശശികുമാർ, പരേതനായ മുരളീധരൻ.