നെൽവില നൽകാൻ 400 കോടി കേന്ദ്രം തരുമെന്ന് മന്ത്രി തിലോത്തമൻ
Mail This Article
ആലപ്പുഴ ∙ സംസ്ഥാനത്തെ കർഷകർക്കു നെല്ലിന്റെ വിലയായി നൽകാൻ കേന്ദ്ര സർക്കാരിൽനിന്നു 400 കോടി രൂപ ലഭിക്കും. പണം ഉടൻ കിട്ടുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കുടിശിക ഇതുവഴി തീർക്കാമെന്നാണു സർക്കാർ കണക്കു കൂട്ടുന്നത്.
കർഷകരിൽനിന്നു സപ്ലൈകോ വാങ്ങിയ നെല്ലിന്റെ കൈപ്പറ്റു രസീത് നൽകുമ്പോൾ വില ബാങ്കുകൾ കർഷകർക്കു നൽകുന്നതാണു രീതി. തുക സർക്കാർ പിന്നീടു ബാങ്കുകൾക്കു നൽകും. 950 കോടി വരെ ബാങ്കുകൾ ഇത്തരത്തിൽ നൽകിയിരുന്നു. ഇപ്പോൾ അത് 1,450 കോടിയായി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്നു തുക വേഗം ലഭ്യമാക്കാൻ ചർച്ചകൾക്കായി സപ്ലൈകോ ജനറൽ മാനേജർ ഡൽഹിയിൽ പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുഞ്ചക്കൃഷിയിലെ നെല്ലു നൽകിയ വകയിൽ കർഷകർക്കു നൽകാനുള്ളതു 365 കോടിയിലേറെ രൂപയാണ്. പലരും ബാങ്ക് വഴിയുള്ള കൈപ്പറ്റു രസീത് സംവിധാനം ഉപയോഗിക്കാത്തതാണു കുടിശികയ്ക്കു കാരണം. ചിലർ വിദേശത്താണ്. ചിലർ പ്രായപൂർത്തിയാകാത്ത കുടുംബാംഗങ്ങളുടെ പേരിലാണു നെല്ലു നൽകുന്നത്.
സർക്കാരിന്റെ പക്കൽ പണമില്ലാത്തപ്പോഴോ കേന്ദ്ര സഹായം വൈകുമ്പോഴോ കർഷകർക്കു പണം കിട്ടാൻ വൈകരുതെന്ന ഉദ്ദേശ്യത്തിലാണു കൈപ്പറ്റു രസീത് സംവിധാനം. ഇത് ഉപയോഗിക്കാത്തവർക്കു പിന്നീടു സർക്കാരിൽ പണമെത്തിയിട്ടേ നൽകൂ.