ജോസഫിനെതിരെ ‘പ്രതിച്ഛായ’യിൽ ലേഖനം: ജോസ് കെ.മാണിയുടെ അറിവോടെയെന്ന് ജോസഫ്
Mail This Article
കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം വെട്ടിയ പി.ജെ. ജോസഫിനെതിരെ വിമർശനവുമായി കേരള കോൺഗ്രസ് (എം) മുഖപത്രം.
‘ചില നേതാക്കൾ ശകുനം മുടക്കാൻ നോക്കുകുത്തികളെപ്പോലെ വഴി വിലങ്ങി നിന്നു വിഡ്ഢികളായി. അണപ്പല്ലുകൊണ്ടിറുമ്മുകയും അതേ സമയം മുൻപല്ലു കാട്ടി ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്കു പ്രസക്തിയില്ല. സ്ഥാനാർഥി നിർണയത്തിനിടെ ഇറ്റു വീണേക്കാവുന്ന ചോരത്തുള്ളികൾക്കു വേണ്ടി നാക്കു നുണഞ്ഞിരുന്ന സൃഗാലന്മാർ ഇളിഭ്യരായി’.
പി.ജെ. ജോസഫിന്റെ പേരു പറയാതെയുള്ള വിമർശനം പ്രതിഛായ മാസികയിലെ പ്രധാന ലേഖനത്തിലാണ്. സ്ഥാനാർഥി നിർണയം മികച്ച രീതിയിൽ പൂർത്തിയാക്കിയ ജോസ് കെ. മാണിക്കു ലേഖനത്തിൽ അഭിനന്ദനവുമുണ്ട്.
വിമർശനത്തോട് പി.ജെ. ജോസഫിന്റെ പ്രതികരണം ഇങ്ങനെ: ‘പ്രതിഛായ’യുടെ പ്രതിഛായ നഷ്ടമായി. ജോസ് കെ.മാണിയുടെ അറിവോടെയാണ് എനിക്കെതിരെ ലേഖനം വന്നത്. നേരത്തെ എനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പക്വത ജോസ് കെ. മാണിക്കില്ല. ഇത് കൊണ്ടൊന്നും ഞാൻ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങൾ പാലായിലെ സ്ഥാനാർഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് ഇതിനു പിന്നിലുള്ളവർ ആലോചിക്കണം..
പ്രതിഛായയിലെ ലേഖനം തെറ്റായിപ്പോയെന്നും ലേഖനം പ്രസിദ്ധീകരിച്ചവരോടു വിശദീകരണം ചോദിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്റ്
പാലാ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം യുഡിഎഫിന്റെ ചിഹ്നമല്ലെന്നും 3 വർഷവും 3 മാസവുമായി കേരളത്തിൽ തുടരുന്ന ദുർഭരണമാണ്. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നായി പ്രവർത്തിക്കും. നാവറുത്തു മാറ്റിയാലേ പിണറായിക്ക് തന്റെ നാവടക്കാൻ പറ്റൂ. എതിരാളികളെ ജയിലിലേക്കയയ്ക്കുന്ന മോദിയുടെ പാതയാണ് പിണറായിയും തുടരുന്നത്.
ജോണി നെല്ലൂർ. കേരള കോൺഗ്രസ്(ജേക്കബ്)
യുഡിഎഫിൽ ആശയക്കുഴപ്പമൊന്നുമില്ല. പത്രിക നൽകുമ്പോൾ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. കേരള കോൺഗ്രസ്എമ്മിലെ തർക്കം മൂലമാണിത്. അതെല്ലാം പരിഹരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു ജയിക്കും.
മലങ്കര ഓർത്തഡോക്സ് സഭ.
പാലാ ഉപതിരഞ്ഞെടുപ്പിൽ സഭാംഗങ്ങളോട് പ്രത്യേകിച്ച് ആഹ്വാനം ഇല്ല. സഭയ്ക്ക് രാഷ്ട്രീയമില്ല.