പാക്ക് ജീവനക്കാരുമായി വിഴിഞ്ഞം കടലില്‍ വിദേശ ചരക്കുകപ്പൽ; തീരത്ത് ജാഗ്രത
Mail This Article
വിഴിഞ്ഞം ∙ അതീവ ജാഗ്രതാ മുന്നറിയിപ്പിനിടെ പാക്കിസ്ഥാൻ ജീവനക്കാരുമായി വിദേശ ചരക്കുകപ്പൽ വിഴിഞ്ഞം കടൽ വഴി പോയി. കപ്പലിനെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് ചെറുകപ്പലുകൾ രഹസ്യമായി പിന്തുടർന്നു നിരീക്ഷിച്ചു. കേരള അതിർത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുൾപ്പെടെ വിവിധ വിഭാഗങ്ങൾ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു.
പാനമ റജിസ്ട്രേഷനുള്ള ‘അരിയാന’ എന്ന ചരക്കു കപ്പലാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്തു നിന്നു ഏകദേശം 60 കിലോ മീറ്റർ അകലെ കടന്നുപോയത്. 21 ജീവനക്കാരുള്ള കപ്പലിൽ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. ഒരാൾ ഇത്യോപ്യയിൽ നിന്നുള്ളയാൾ. കെമിക്കൽ ടാങ്കർ ആയ കപ്പൽ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യൻ അതിർത്തിയിലേക്കു കടന്നതെന്നതും കപ്പലിലുള്ളവരിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ സ്വദേശികളെന്നതുമാണ് സംശയത്തിനിട നൽകിയത്.
ഗുജറാത്ത് തീരത്ത് സിർ ക്രീക്ക് അതിർത്തി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാൻ ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന കരസേനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ സംശയം ഇരട്ടിച്ചു. കപ്പൽ ഇന്ത്യൻ അതിർത്തിയിലേക്കു പ്രവേശിച്ചതു മുതൽ കർശന നിരീക്ഷണത്തിലായി.