ജീപ്പിൽനിന്നു തെറിച്ചുവീണ ഒരുവയസ്സുകാരി മുട്ടിലിഴഞ്ഞ് ജീവിതത്തിലേക്ക്
Mail This Article
മൂന്നാർ ∙ രാത്രി ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയിൽനിന്നു റോഡിലേക്കു തെറിച്ചുവീണ ഒരുവയസ്സുകാരി ‘സ്വയം രക്ഷപ്പെട്ടു.’ ജീപ്പിലുണ്ടായിരുന്നവർ കുഞ്ഞിനെ നഷ്ടപ്പെട്ട വിവരമറിഞ്ഞത് 50 കിലോമീറ്ററകലെ വീട്ടിലെത്തിയ ശേഷം. ഇരുവശവും കാടുനിറഞ്ഞ മൂന്നാർ–മറയൂർ റോഡിൽ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിൽ ഞായർ രാത്രി 10നായിരുന്നു സംഭവം.
അടിമാലി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കൽ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമായ മകൾ രോഹിതയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റോഡിലേക്കു വീണ കുഞ്ഞ് മുട്ടിലിഴഞ്ഞെത്തിയത് സമീപത്തെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിലേക്കായതു ഭാഗ്യമായി. നേരിയ പരുക്കുകൾ ഉണ്ടായിരുന്നതിനാൽ ഫോറസ്റ്റ് ജീവനക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചു.
ഞായറാഴ്ച രാത്രി 10
∙ പഴനി യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സബീഷും ബന്ധുക്കളും. സത്യഭാമയുടെ സഹോദരിയുടെ മടിയിലായിരുന്ന കുഞ്ഞിനെ 10 മിനിറ്റ് മുൻപു പിൻസീറ്റിൽ സത്യഭാമയുടെ മടിയിലേക്കു മാറ്റിക്കിടത്തി.
∙ അഞ്ചാം മൈലിൽ ടിക്കറ്റ് കൗണ്ടറിന്റെ മുൻവശത്ത് പാലത്തിനടുത്തു കൊടുംവളവ് തിരിയുന്നതിനിടെ കുഞ്ഞ് സത്യഭാമയുടെ മടിയിൽനിന്നു പുറത്തേക്കു തെറിച്ചു. ഉറക്കത്തിലായതിനാൽ ആരും അറിഞ്ഞില്ല.
∙ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ വെളിച്ചമുള്ള ഭാഗത്തേക്കു കുഞ്ഞ് ഇഴഞ്ഞുവരുന്നതു കണ്ടു ഫോറസ്റ്റ് ജീവനക്കാർ രക്ഷിച്ചു.
∙ രാത്രി 11നു വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്നു മാതാപിതാക്കൾ ഉൾപ്പെടെ അറിഞ്ഞത്. ഉടൻ പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് രാത്രി ഒന്നരയ്ക്കു മൂന്നാറിലെ ആശുപത്രിയിലെത്തി ഏറ്റുവാങ്ങി.
കരച്ചിൽ കേട്ട് നോക്കി; റോഡിലൊരു കൺമണി!
മൂന്നാർ ∙ രാത്രിയിൽ ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയിൽനിന്നു തെറിച്ചുവീണ ഒരു വയസ്സുകാരി രോഹിതയ്ക്കു തുണയായത് ഫോറസ്റ്റ് ജീവനക്കാർ. കൊടുംവളവുകളും കയറ്റിറക്കങ്ങളും ഇരുവശവും കാടുകളും നിറഞ്ഞ മൂന്നാർ–മറയൂർ റോഡിൽ രാജമല ടിക്കറ്റ് കൗണ്ടറിനു സമീപത്തു തന്നെയാണു കുഞ്ഞ് വീണത് എന്നതും നിർണായകമായി.
വന്യമൃഗങ്ങളുടെ വിഹാര മേഖലയാണിവിടം. തെറിച്ചുവീണത് മറ്റേതെങ്കിലും ഭാഗത്തായിരുന്നെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാനും പ്രയാസമാണ്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. കുഞ്ഞ് വീണതിന്റെ 5 മീറ്റർ മാറി ഒഴുക്കുള്ള തോടുമുണ്ട്.
ഫോറസ്റ്റ് എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.പി.ശിവദാസൻ, ഫോറസ്റ്റർ ജിതേന്ദ്ര നാഥ്, ഗാർഡ് രോഹിത്.എം.രാജ്, വാച്ചർ വിശ്വനാഥൻ, കൈലേശൻ എന്നിവരാണ് കുഞ്ഞിനെ കണ്ടത്. കുട്ടി റോഡിലൂടെ വെളിച്ചമുള്ള ഭാഗത്തേക്ക് ഇഴഞ്ഞുവരുന്നത് ഇവിടുത്തെ നിരീക്ഷണ ക്യാമറയിൽ പതിയുകയും ചെയ്തു.
ഇവർ ഓടിയെത്തി കുഞ്ഞിനെ എടുത്ത് ഫോറസ്റ്റ് ഓഫിസിൽ കൊണ്ടുവന്നു. തലയിലും മുഖത്തും ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. പിന്നാലെ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെ വിവരമറിച്ചു. ലക്ഷ്മിയും മൂന്നാർ എസ്ഐ കെ. സന്തോഷ്, ചൈൽഡ് ലൈൻ കോർഡിനേറ്റർ ജോൺ.എസ്.എഡ്വിൻ എന്നിവരും സ്ഥലത്ത് എത്തിയ ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയത്.