ഇംഗ്ലിഷ് അധ്യാപക കുറവുണ്ട്; തടസ്സം സാമ്പത്തികം: മന്ത്രി
Mail This Article
തൃശൂർ ∙ ഹൈസ്കൂളുകളിൽ ഓരോ വിഷയവും അതതു വിഷയങ്ങളിൽ പ്രാവീണ്യം നേടിയവർ തന്നെ പഠിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ, തസ്തികകൾ സൃഷ്ടിക്കപ്പെടുന്നതിനു ധനവകുപ്പിന്റെ അനുമതി കിട്ടേണ്ടതുണ്ടെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തെ 324 ഹൈസ്കൂളുകളിൽ ഇംഗ്ലിഷ് അധ്യാപക തസ്തിക ഇല്ല എന്ന കഴിഞ്ഞ ദിവസത്തെ മലയാള മനോരമ ‘വിചാരണ’യോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വിഷയത്തിനും അതതു വിഷയത്തിൽ യോഗ്യത നേടിയവരെ നിയമിക്കുകയാണെങ്കിൽ പതിനായിരത്തിലധികം തസ്തിക പുതുതായി സൃഷ്ടിക്കേണ്ടി വരും. ഇതു ഘട്ടം ഘട്ടമായി നടപ്പാക്കും. സാമ്പത്തിക സ്ഥിതി പ്രശ്നമാണ്– മന്ത്രി പറഞ്ഞു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം എടുത്തവർ ഇല്ലാത്തതിനാൽ പല സ്കൂളുകളിലും മറ്റു വിഷയങ്ങളിൽ ബിരുദം നേടിയവരാണ് ഇംഗ്ലിഷ് പഠിപ്പിക്കുന്നത്. ഇംഗ്ലിഷ് അധ്യാപകർക്കു മാത്രം കിട്ടുന്ന പരിശീലന പരിപാടികളുടെ ഗുണം ക്ലാസ് മുറികളിൽ എത്താതെ പോകുകയും ചെയ്യുന്നുണ്ട്.