ജീവിത സർക്കസ്; കുള്ളന്റെ ഓണം
Mail This Article
കൊല്ലമാണ് സ്വദേശം. എല്ലാ ഓണക്കാലത്തും കന്റോൺമെന്റ് മൈതാനിയിൽ സർക്കസ് വരും. സർക്കസിനോട് അഭിനിവേശമായിരുന്നു .ഒരു വട്ടവും കാണാതിരിക്കാനാവില്ല.
ഓണത്തിന് ഒന്നു രണ്ടാഴ്ച മുൻപ് സർക്കസ് തുടങ്ങും. കന്റോൺമെന്റ് മൈതാനത്തോടു ചേർന്നു കിടക്കുന്ന കൊല്ലം എസ്എൻ കോളജിലായിരുന്നു പഠനം. പ്രീഡിഗ്രി കാലം. കോളജിന്റെ മൂന്നാമത്തെ നിലയിൽ നിന്നാൽ സർക്കസ് കൂടാരത്തിനകം മുഴുവൻ കാണാം. ഒട്ടകമെവിടെ? കുതിരപ്പന്തിയെവിടെ, ആനയെവിടെ? സിംഹക്കൂടുകളെവിടെ? കൂടാരത്തിനകം തിട്ടമായിരുന്നു.
ഒരു തിരുവോണദിവസം സർക്കസ് കാണാൻ കയറി. കളി നടക്കുമ്പോൾ മൂത്രപ്പുര തപ്പിയെന്ന വ്യാജേന ഗ്യാലറിയിൽ നിന്നിറങ്ങി കൂടാരത്തിൽ ചുറ്റി.
ഒറ്റയ്ക്കു മാറ്റി നിർത്തിയിരിക്കുന്ന ഒരു കുതിര. മുന്നിൽ ഇരുമ്പുപാത്രം. അതിനകത്തു മുതിര, പകുതി ദ്രാവകമായും പകുതി കട്ടിയായും. ആ പാത്രത്തിൽ ഒരഭ്യാസമെന്ന പോലെ തൂങ്ങിക്കിടന്ന് അതിലെ മുതിരവെള്ളം കുടിക്കുന്ന ഒരു കുള്ളൻ ജോക്കർ. വിശപ്പും ഓണവുമുള്ള ഒരു കാലത്തും മറക്കാത്ത ചിത്രം. ആരൊക്കെയോ വിശന്നിരിക്കുന്നു എന്ന തോന്നൽ; ഏത് ഓണക്കാലത്തും.