ADVERTISEMENT

തിരുവനന്തപുരം∙ഓണം വാരാഘോഷത്തിനു തലസ്ഥാനത്ത് ഉജ്ജ്വല തുടക്കം. നൃത്തവും ചടുലതാള പെരുക്കങ്ങളും സംഗീതവും വിസ്മയ നക്ഷത്രങ്ങൾ പെയ്ത സന്ധ്യയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾക്കു തിരി തെളിച്ചു.

മഹാപ്രളയവും പ്രകൃതി ദുരന്തങ്ങളും തകർത്തെറിഞ്ഞ കേരളത്തിന്റെ അതിജീവനത്തിന്റെ കേളികൊട്ടു കൂടിയായി ഓണാഘോഷം. വരുന്ന ഒരാഴ്ചക്കാലം തലസ്ഥാനത്തെ 29 വേദികളിലായി അയ്യായിരത്തോളം കലാകാരന്മാരാണു പരിപാടികൾ അവതരിപ്പിക്കുക. 

onam
അതിഥിപ്പൂക്കളം: വിനോദസഞ്ചാര വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന അത്തപ്പൂക്കള മത്സരത്തിൽ അതിഥികളായി എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ, മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പത്നി രേഷ്മ ആരിഫ്, ടൂറിസം സെക്രട്ടറി റാണി ജോർജ് എന്നിവർ ചേർന്ന് അത്തപ്പൂക്കളം ഒരുക്കുന്നു. ചിത്രം: മനോരമ

ഏതു വിഷമ സാഹചര്യത്തിലും മലയാളി ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴഞ്ചൊല്ല് ഏതു വിഷമത്തിലും ഓണം ആഘോഷിക്കണമെന്ന സൂചനയാണ്. കഴിഞ്ഞ വർഷം ഓണാഘോഷം നടന്നില്ല. ഈ വർഷവും കേരളത്തിനു കാലവർഷക്കെടുതി അനുഭവിക്കേണ്ടി വന്നു. ദുരന്തങ്ങളെ മലയാളികൾ ഒറ്റക്കെട്ടായി അതിജീവിച്ചതു രാജ്യാന്തര പ്രശംസയ്ക്കിടയാക്കി. പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കുന്നതിനായി അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഇനി താമസിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താരങ്ങൾ ആകുന്നതിനു മുൻപ് തലസ്ഥാനത്തെ വിവിധ വേദികളിൽ പരിപാടികളിൽ പങ്കെടുക്കുന്നതിന് ആസ്വാദകരായി എത്തിയ ഓർമകളാണ് ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും കീർത്തി സുരേഷും പങ്കുവച്ചത്.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു.  16 വരെ ആഘോഷം തുടരും. വെള്ളയമ്പലത്തു നിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബളമായ ഘോഷയാത്രയോടെയാണു തലസ്ഥാനത്തെ ആഘോഷങ്ങൾ സമാപിക്കുക.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com