ഓണമാണെങ്കിലും ഇളവില്ല: പ്രധാനമന്ത്രിയുടെ പ്രസംഗം കെവികെകളിൽ കാണിക്കണം
Mail This Article
കൊച്ചി ∙ രാജ്യത്താകെ കുളമ്പുരോഗ നിർമാർജനത്തിനു തുടക്കമിടുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇന്നു സ്ക്രീനിൽ പ്രദർശിപ്പിക്കാൻ കൃഷി വിജ്ഞാൻ കേന്ദ്ര (കെവികെ) ഉദ്യോഗസ്ഥർക്കു നിർദേശം. രാവിലെ 11ന് ഉത്തർപ്രദേശിലെ മഥുരയിലാണ് പദ്ധതി ഉദ്ഘാടനം.
കൃഷിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നടത്തുന്ന പ്രസംഗങ്ങൾ കെവികെ കളിൽ വലിയ സ്ക്രീനിൽ കർഷകരെ വിളിച്ചുകൂട്ടി പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ, കേരളത്തിൽ ഇന്നു തിരുവോണമാണെന്നും ശ്രോതാക്കളായി കർഷകരെ കിട്ടില്ലെന്നും പറഞ്ഞിട്ടും ഇളവു ലഭിച്ചില്ല. ദേശീയ പരിപാടിക്കു പ്രാദേശികമായി ഇളവു നൽകാനാവില്ലെന്നാണു വിശദീകരണം. സംസ്ഥാനത്തെ 14 കെവികെകളിലും പ്രസംഗം സ്ക്രീനിലൂടെ കാണിക്കും.
കുളമ്പു രോഗം, ബ്രൂസല്ലോസിസ് എന്നിവ ഇല്ലാതാക്കാനുള്ള പദ്ധതികളുടെ ഉദ്ഘാടനമാണു പ്രധാനമന്ത്രി നിർവഹിക്കുക. കന്നുകാലികൾക്കു പ്രതിരോധ കുത്തിവയ്പെടുക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഓണത്തിന്റെ പേരിൽ അതു മാറ്റിവച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ കുറെ കർഷകരോടു വരാൻ പറഞ്ഞിട്ടുണ്ട്. കെവികെ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എത്തും. രാവിലെ 11 മുതൽ 12 വരെയാണു പരിപാടി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കൃത്രിമ ബീജ സങ്കലന പരിപാടിക്കും തുടക്കം കുറിക്കും.