ഓർമകൾ പൂക്കളമിടുന്നു, ഉള്ളിന്റെയുള്ളിൽ...
Mail This Article
ഒാണത്തെക്കുറിച്ചുള്ള ഒാർമ പൂക്കൂടയുടെയും പൂപറിക്കലിന്റെയും മാത്രമല്ല. ഇല്ലായ്മയിൽ നിന്ന് ആശ്വാസം നൽകുന്ന ദിവസങ്ങൾ കൂടിയായിരുന്നു അന്നു നാട്ടിൽ ഓണക്കാലം.ആരാണു കൂടുതൽ പൂപറിക്കുകയെന്ന മത്സരവുമായിട്ടാണ് കുട്ടികൾ അന്നു കുന്നും കുഴിയും കയറിയിറങ്ങുക. കിട്ടിയ പൂക്കളുടെ ഭംഗിയും മണവും വലിയ ഗമതന്നെയായിരുന്നു.
കൂടല്ലൂർ ഭാഗത്ത് അന്നു പൂപറിക്കാൻ പോയ കുന്നും പൂക്കളുമൊന്നും ഇന്നില്ല. കുന്നിൻപുറമൊക്കെ കുടിയിരിപ്പായി മാറി. കൊയ്ത്തുത്സവം കൂടിയാണ് അന്നൊക്കെ ഒാണം. കർക്കടക മാസം ശരിക്കും ദാരിദ്ര്യത്തിന്റെ ദിവസങ്ങൾ തന്നെയായിരുന്നു. കൊയ്ത്തു കഴിഞ്ഞു കറ്റകൾ വീട്ടിലെത്തുന്നതു വലിയ സന്തോഷനിമിഷമാണ്. നല്ലരിച്ചോറു കഴിക്കാമല്ലോ എന്നാണു വിചാരം. ഉച്ചയ്ക്കു ചോറ് ഉണ്ണുന്നതു തന്നെ വലിയ കാര്യമായിരുന്നു അന്ന്. സാധാരണ ഉച്ചനേരത്തു കഞ്ഞിയായിരിക്കും പതിവ്.
അത്തം മുതലുള്ള പൂക്കളത്തിന് ഉത്രാടം നാൾ മുതൽ വലിയ മാറ്റം വരും. അന്നു വൈകിട്ട് തൃക്കാക്കര അപ്പനെ മുറ്റത്തു വയ്ക്കും. ചുട്ട അടയും പഴവും നിവേദിച്ചാണു മാതേവരെ സ്വീകരിക്കുക.
മുതിർന്നവർ തൃക്കാക്കര അപ്പനെ വയ്ക്കുന്നതു ഞങ്ങളൊക്കെ ചുറ്റും മിണ്ടാതെ ശ്വാസമടക്കിപ്പിടിച്ചു കണ്ടുനിൽക്കും. നല്ല മണ്ണിൽവേണം തൃക്കാക്കര അപ്പനെ ഉണ്ടാക്കാൻ. ചിലർ മരംകൊണ്ടുള്ള മാതേർമാരെ മണ്ണുപൂശി സ്ഥാപിക്കും.
ഒാണം വന്നാൽ ഇല്ലായ്മയുടെ അലട്ടലില്ല. തിരുവോണവും അവിട്ടവും കടന്നാൽ പിന്നെ സങ്കടം തോന്നും. ചതയം ചതിച്ചുപോയി എന്നാണു പറയാറ്. ഒാർമകളിലെ ഒാണം ഇന്നും സമൃദ്ധമാണ്. കൂടല്ലൂരിൽ ഇപ്പോൾ ആരുമില്ല. എല്ലാവരും ഓരോരോ വഴികളിലായി. കഴിഞ്ഞ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ അവിടെ പോയിരുന്നു.