മദ്യപാനത്തിനിടെ തർക്കം; കുപ്പികൊണ്ട് കഴുത്തിൽ കുത്തേറ്റയാൾ മരിച്ചു
Mail This Article
തിരുവനന്തപുരം∙ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബീയർ കുപ്പി കൊണ്ടു കഴുത്തിൽ കുത്തേറ്റ ടാക്സി ഡ്രൈവർ മരിച്ചു. പൂജപ്പുര ചാടിയറ പിആർഎ 103 ൽ ശ്രീനിവാസൻ (39) ആണു മരിച്ചത്. പാപ്പനംകോട് വെസ്റ്റ് കൈത്തലയ്ക്കൽ പുത്തൻവീട്ടിൽ കലേഷിനെ (39) ഇതേത്തുടർന്നു തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ ബോബൻ പ്ലാസ ഹോട്ടലിൽ ഇന്നലെ വൈകിട്ടു നാലിനായിരുന്നു സംഭവമെന്നു സിഐ എസ്.അജയകുമാർ അറിയിച്ചു. രാവിലെ ഏഴരയ്ക്കാണു ശ്രീനിവാസൻ, സന്തോഷ്, ഗിരീഷ്, കലേഷ്, ജോസഫ് എന്നിവർ ചേർന്ന് ഇവിടെ മുറിയെടുത്തത്. ഗിരീഷും ടാക്സി ഡ്രൈവർമാരായ ശ്രീനിവാസനും സന്തോഷും ജോസഫും സുഹൃത്തുക്കളാണ്. ഗിരീഷിന്റെ പരിചയക്കാരനാണു കലേഷ്. മദ്യപിച്ചിരിക്കുന്നതിനിടെ സന്തോഷും കലേഷും തമ്മിൽ തർക്കമുണ്ടാവുകയും ബീയർ കുപ്പി അടിച്ചു പൊട്ടിച്ചു കലേഷ് സന്തോഷിനെ ആക്രമിക്കുകയും ചെയ്തു. ഇതു തടയുമ്പോഴാണു ശ്രീനിവാസനെ കലേഷ് കുത്തിയത്. വിവരമറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും കലേഷ് ഓടി രക്ഷപ്പെട്ടിരുന്നു. കുത്തേറ്റ സന്തോഷിന്റെ നെഞ്ചിൽ മുറിവുണ്ട്. ഇവർ നൽകിയ വിവരത്തെ തുടർന്ന് പാപ്പനംകോട് നിന്നാണു കലേഷിനെ കസ്റ്റഡിയിലെടുത്തത്.