മരട് ഫ്ലാറ്റ് പ്രശ്നത്തിൽ ഗവർണറും ഇടപെടുന്നു
Mail This Article
തിരുവനന്തപുരം ∙ കൊച്ചി മരടിലെ ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ഗവർണർ ഇടപെടുന്നു. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഇക്കാര്യം സംസാരിക്കാമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉറപ്പു നൽകിയതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോൺഗ്രസ് നേതാവ് കെ.വി.തോമസ് അറിയിച്ചു. നിയമപരിധിക്കുള്ളിൽ നിന്നു സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടു നടപടികളെടുക്കാമെന്നും ഗവർണർ വ്യക്തമാക്കി.
ഫ്ലാറ്റ് ഉടമകളായ 450 പേർക്കും കുടുംബാംഗങ്ങൾക്കും സ്വാഭാവികനീതി നിഷേധിക്കപ്പെട്ട കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയെന്നു കെ.വി.തോമസ് അറിയിച്ചു. സർക്കാരിനു കീഴിലുള്ള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ഒരു വശത്തു കെട്ടിടം പൊളിക്കാൻ നീങ്ങുമ്പോൾ മറുവശത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുകയാണ്. ഫ്ലാറ്റുകൾക്ക് അനുവാദം നൽകിയതും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്തായിരുന്നു. ഫ്ലാറ്റ് പൊളിക്കാൻ നടപടി ആരംഭിച്ചെന്ന സത്യവാങ്മൂലമാണു സുപ്രീം കോടതിയിൽ നൽകാൻ സർക്കാർ തയാറാക്കിയിരിക്കുന്നതും. ഇരട്ടത്താപ്പ് അവസാനിപ്പിച്ചു കെട്ടിട ഉടമകൾക്കു നീതി ലഭ്യമാക്കാനുള്ള നടപടി സർക്കാരിൽ നിന്നുണ്ടാകണം.
ഫ്ലാറ്റ് പൊളിച്ചാൽ കുണ്ടന്നൂർ പാലത്തെ വരെ അതു ദുർബലപ്പെടുത്തും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ വരുംദിവസങ്ങളിൽ മരടിലെത്തും. എന്നാൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെ.വി.തോമസ് പറഞ്ഞു.