ADVERTISEMENT

തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു കൊടിയിറങ്ങുന്നതോടെ പാലാ കടഞ്ഞെടുക്കുന്നത് എന്താകും എന്ന ചർച്ചയിലേക്കു കടക്കുകയാണ് സംസ്ഥാന രാഷ്ട്രീയം. ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ നേട്ടം പാലായിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു യുഡിഎഫ്. അവരുടെ ആത്മവിശ്വാസത്തിൽ വിളളൽ വീഴ്ത്താൻ പോന്ന അട്ടിമറി സ്വപ്നത്തിൽ ഇടതുമുന്നണിയും. 2016 ൽ പാലായിൽ കാഴ്ച വച്ച ഭേദപ്പെട്ട പ്രകടനമാണു ബിജെപി മോഹങ്ങളുടെ അടിത്തറ.

ശ്രീനാരായണഗുരു സമാധി ദിനമായതിനാൽ നാളെ പൊതു പ്രചാരണത്തിൽ നിന്നു പിൻവാങ്ങാൻ മുന്നണികൾ തീരുമാനിച്ചതിനാൽ ഫലത്തിൽ ഇന്നാണു കലാശക്കൊട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ബലാബലത്തിൽ പാലാ എന്തെങ്കിലും മാറ്റം വരുത്തുമോയെന്നതാണു ശ്രദ്ധേയ ചോദ്യം.

ഇരുപതിൽ 19 സീറ്റും നേടി ഇടതുമുന്നണിയെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിവിട്ടതിന്റെ തിളക്കം മങ്ങാതെ നോക്കുകയാണ് യുഡിഎഫ്. പാലായിൽ വോട്ടെടുപ്പു നടക്കുന്ന 23നു കൃത്യം 4 മാസം മുൻപു പുറത്തുവന്ന ജനവിധിക്കു ശേഷം സർക്കാരും ഇടതുമുന്നണിയും കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങിയിട്ടേയുള്ളുവെന്ന് മുന്നണി വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ 54 വർഷം കെ.എം. മാണിക്കൊപ്പം നിന്ന സ്വാധീന മണ്ഡലത്തിൽ എൽഡിഎഫിന് ആശിക്കാനൊന്നുമില്ലെന്ന വിശ്വാസത്തിലാണു ജോസ് ടോമിനു വേണ്ടി യുഡിഎഫ് പാലാപ്പട നയിക്കുന്നത്.

കെ.എം. മാണിയോടു 3 തവണ തോറ്റ മാണി സി. കാപ്പനോട് പാലാക്കാർ ഇത്തവണ അനുഭാവം കാട്ടുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്. സർക്കാരിന്റെ വികസന നേട്ടങ്ങളും കർഷക ആഭിമുഖ്യവും പറഞ്ഞ് പാലാക്കാരുടെ മനസ്സ് ഉണർത്താൻ കഴിയുമോയെന്നാണ്, പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം പോലും മാറ്റിവച്ചുള്ള 3 ദിവസത്തെ പ്രചാരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കുന്നത്. വിവാദങ്ങളിൽ കക്ഷി ചേരാത്ത സൂക്ഷ്മത പിണറായി പുലർത്തിയപ്പോൾ ശബരിമലയെ അവസാന ലാപ്പിൽ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിക്കു സാധിച്ചു.

ശബരിമലയിൽ തെറ്റുപറ്റിയെന്ന് പാലായിൽ വച്ചു തുറന്നു പറയാൻ പിണറായി തയാറുണ്ടോയെന്ന ആന്റണിയുടെ ചൂണ്ടയിൽ മുഖ്യമന്ത്രി കൊത്തിയില്ല. ശബരിമലയും നവോത്ഥാനവും സംബന്ധിച്ച നിലപാടുകൾ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ വിശദീകരിക്കാതെ പോയതു തിരിച്ചടിക്കു വഴിവച്ചുവെന്ന് വിലയിരുത്തിയ സിപിഎം, പക്ഷേ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും ശക്തമായ താലൂക്ക് യൂണിയനുകളുള്ള പാലായിൽ ശബരിമലയെക്കുറിച്ചു മൗനത്തിലാണ്.

വിശ്വാസികൾക്കായി നിയമനിർമാണത്തിന് തയാറാണെന്ന് ആന്റണിക്കു മറുപടി നൽകിയ കേന്ദ്രമന്ത്രി മുരളീധരൻ ഒരു ദിവസം പാലായിലുണ്ടായെങ്കിലും എൻ. ഹരിക്കു വേണ്ടി ബിജെപി അദ്ദേഹത്തെ പൊതു യോഗത്തിനിറക്കിയില്ല. മാണി സി. കാപ്പനു വേണ്ടി നേരത്തെ സംസാരിച്ച എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുത്താൻ ഇതാദ്യമായി പ്രചാരണത്തിന് എത്തിയ തുഷാർ വെള്ളാപ്പളളി തയാറായത് ബിജെപിക്ക് ആശ്വാസവുമായി.

തമ്മിലടി മൂലം കേരളകോൺഗ്രസ് ഇടറിനിന്നത് മനസ്സിലാക്കി പ്രചാരണ നേതൃത്വം ഏറ്റെടുത്ത കോൺഗ്രസ്, 1965ൽ പാലാ മണ്ഡലം ഉണ്ടായ ശേഷമുളള ആദ്യ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലമാകെ നിറഞ്ഞ ഉഷാറിലാണ്.  കെ.എം. മാണിയുടെ നാളുകളിൽ അദ്ദേഹത്തിന്റെ പിന്നിലേക്കൊതുങ്ങി നിന്ന കോൺഗ്രസ് ആ വിയോഗത്തിനു ശേഷം മാണിയോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാനുള്ള അവസരമാക്കി പാലായിൽ മുന്നിട്ടിറങ്ങിയിരിക്കുന്നു. ആന്റണിയുടെ പൊതുയോഗത്തിൽ പി.ജെ.ജോസഫ് സംബന്ധിച്ചതോടെ തർക്കങ്ങൾക്കു വിരാമം ആയെന്ന പ്രതീക്ഷയും കോൺഗ്രസ് പുലർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com