മര്യാദയ്ക്കു ജീവിച്ചാൽ വീട്ടിലെ ഭക്ഷണം കഴിച്ചു കഴിയാം: പിണറായി വിജയൻ
Mail This Article
പാലാ ∙ മര്യാദയ്ക്കു ജീവിച്ചാൽ സർക്കാരിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു കഴിയാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പൈകയിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു പ്രസംഗം. ‘‘ഇപ്പോഴും അഴിമതി കാണിക്കാൻ ചിലർ തയാറാകുന്നു. അത്തരക്കാരോട് ഒന്നേ പറയാനുള്ളു. മര്യാദയ്ക്കു ജീവിച്ചാൽ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ട.
ഒരു പഞ്ചവടിപ്പാലവും ഈ സർക്കാർ നിർമിക്കില്ല. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അക്കഥയല്ലിത്. ഇതു വേറെ കഥ.’’ അഴിമതിക്കെതിരെ കർശന നടപടി എടുക്കുമെന്ന മുന്നറിയിപ്പും പിണറായി വിജയൻ നൽകി.
പാലാരിവട്ടം മേൽപാല നിർമാണത്തിലെ അഴിമതിയിൽ നിന്ന‌് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക‌് രക്ഷപ്പെടാൻ കഴിയുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ചോദിച്ചു. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം പ്രവിത്താനത്തും മേവടയിലും സംഘടിപ്പിച്ച സമ്മേളനങ്ങൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.