ADVERTISEMENT

തൊടുപുഴ ∙ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയ ആദ്യ മണിക്കൂറിൽതന്നെ ജോസ് കെ.മാണിയെ ആക്രമിക്കാൻ ഉറച്ചായിരുന്നു പി.ജെ.ജോസഫിന്റെ നീക്കങ്ങളെല്ലാം. രാവിലെ ഒൻപതരയോടെ രാമപുരം പഞ്ചായത്തിലെ ചിത്രം തെളിഞ്ഞയുടൻ, വീട്ടിൽ കാത്തുനിന്ന മാധ്യപ്രവർത്തകരുടെ മുന്നിൽ അദ്ദേഹം ജോസ് കെ.മാണിക്ക് നേരെ ആദ്യ അമ്പ് ഏയ്തു, ‘ പാലായിൽ ജോസ് വിഭാഗത്തിന്റെ വോട്ടുകൾ ചോർന്നു. ആദ്യഫലസൂചനകൾ ശുഭകരമല്ല’.

കരിങ്ങോഴയ്ക്കൽ വീട്ടിൽ രാവിലെ മുതൽ പിരിമുറുക്കം ദൃശ്യമായെങ്കിലും പി.ജെ.ജോസഫിന് മറ്റേതു ദിവസവും പോലെ സാധാരണമായിരുന്നു ഇന്നലെ. മാണി സി.കാപ്പന്റെ ലീഡ് അറിഞ്ഞതോടെ ജോസഫിന്റെ വീട്ടിലേക്കു മറ്റു നേതാക്കളെത്തിത്തുടങ്ങി. ഓഫിസ് മുറിയിലെ ടിവിയിൽ ഫലം കണ്ടുകൊണ്ടിരിക്കെ 9.45നു  ഭാര്യയുമായി പുറത്തേക്ക്. തിരികെവന്നതു ഭാര്യ ഡോ.ശാന്ത മാത്രം.

ഈ സമയം തൊടുപുഴ ടിബിയിൽ മറ്റു നേതാക്കളോടും പ്രവർത്തകരോടും ഒപ്പമിരുന്ന് ജോസഫ് ടിവി ചാനലുകളിലൂടെ ഫലം അറിഞ്ഞു. രാകിമിനുക്കിയ വാക്കുകളുമായി പിന്നീട് പ്രത്യക്ഷപ്പെട്ടത് തൊടുപുഴ പ്രസ്ക്ലബ്ബിലെ പത്രസമ്മേളനത്തിൽ. മാധ്യമ പ്രവർത്തകരെ നോക്കി ചിരിച്ച ശേഷം ആദ്യം ആവശ്യപ്പെട്ടത് കുറച്ചു വെള്ളമാണ്. സമയമെടുത്ത് വെള്ളം കുടിച്ചശേഷം മൈക്ക് ശരിയാക്കി കയ്യിൽ കരുതിയ കടലാസ് നിവർത്തിവച്ച് പി.ജെ.ജോസഫ് സംസാരിച്ചു തുടങ്ങി.

പറയാൻ കരുതിവച്ച ഓരോ വാക്കും കൃത്യമായും ചിലത് ആവർത്തിച്ചും പറഞ്ഞ ശേഷം ചെറുചിരിയോടെ പുറത്തേക്ക്. പാലായിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ നിന്നിറങ്ങുമ്പോൾ ഇല്ലാതിരുന്ന ചിരി ഇന്നലെ പിജെയുടെ ചുണ്ടിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com