ADVERTISEMENT

പിറവം∙ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിറവം സെന്റ് മേരീസ് പള്ളിയിൽ (വലിയ പള്ളി) ഓർത്തഡോക്സ് സഭാ വൈദികർ കുർബാനയർപ്പിച്ചു. യാക്കോബായ സഭാംഗങ്ങൾ ടൗൺ ചാപ്പലിനു സമീപം കുർബാന നടത്തി. വൻ പൊലീസ് സംഘം പള്ളിക്കകത്തും പുറത്തു‌ം നിലയുറപ്പിച്ചു. 

  വലിയപള്ളിയിൽ ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഫാ. മാത്യ‌‌‌ുസ് വാതക്കാട്ടിൽ, ഫാ. മാത്യ‌ുസ് കാഞ്ഞിരംപാറ എന്നിവർ സഹകാർമികരായി. യാക്കോബായ സഭയുടെ കുർബാനയ്ക്കു ഫാ. വർഗീസ് പനച്ചിയിൽ കാർമികത്വം വഹിച്ചു. 

 രാവിലെ 7 നു പ്രദക്ഷിണമായാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിലെത്തിയത്. പ്രദക്ഷിണം ടൗണിലൂടെ കടന്നു പോകുമ്പോൾ ചാപ്പലിനു സമീപം യാക്കോബായ സഭയുടെ കുർബാന ആരംഭിച്ചിരുന്നു. 

 ഓർത്തഡോക്സ് സഭാംഗങ്ങൾ എത്തിയപ്പോൾ ആർഡിഒ എം.ടി. അനിൽകുമാറും, തഹസിൽദാർ പി.എസ്.മധുസൂദനനും ചേർന്നു പള്ളി തുറന്നുകൊടുത്തു. ഓർത്തഡോക്സ് സഭയിലെ ഫാ. സ്കറിയ വട്ടക്കാട്ടിൽ,ഫാ. ഏലിയാസ് ചെറുകാട്, ഫാ.മാത്യ‌ുസ് വാതക്കാട്ടിൽ, ഫാ.മാത്യ‌ുസ് കാഞ്ഞിരംപാറ എന്നിവർക്കാണു പള്ളിയിൽ പ്രവേശിക്കാൻ കോടതി  അനുമതിയുള്ളത്.

  യാക്കോബായ സഭയുടെ നേതൃത്വത്തിൽ ടൗൺ ചാപ്പലിനു സമീപം നടന്ന കുർബാനയ്ക്കു ശേഷം യാക്കോബായ വിശ്വാസികൾ പ്രകടനത്തിനു ശ്രമിച്ചതു  തർക്കത്തിനിടയാക്കി. പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപം വിശ്വാസികളെ പൊലീസ് തടഞ്ഞു. പൊലീസും ഒരു വിഭാഗം സഭാംഗങ്ങളും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ മടക്കിയത്. കഴിഞ്ഞ ദിവസം യാക്കോബായ സഭാംഗങ്ങൾ വലിയ പള്ളിയുടെ കീഴിലുള്ള ചാപ്പലിൽ കുർബാന നടത്തിയിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 25നു പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളെ യാക്കോബായ സഭാംഗങ്ങൾ തടഞ്ഞിരുന്നു.

 കോടതിയുടെ കർശന  നിർദേശത്തെ തുടർന്ന് 26നു  യാക്കോബായ സഭാംഗങ്ങളെ ഒഴിപ്പിച്ചു പള്ളിയുടെ നിയന്ത്രണം കലക്ടർ ഏറ്റെടുത്തു. പിന്നാലെ ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിലാണു  ഹൈക്കോടതി ഫാ.സ്കറിയ വടക്കാട്ടിലിനും ഒപ്പമുള്ള വൈദികർക്കും വിശ്വാസികൾക്കും ആരാധനയ്ക്കു പള്ളി തുറന്നു നൽകാൻ നിർ‌ദേശിച്ചത്. ക്രമസമാധാനപ്രശ്ന‌ം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഇന്നലെ കുർബാനയ്ക്കു ശേഷം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കോടതിയുടെ അന്തിമവിധി ഉണ്ടാകുന്നതു വരെ തൽസ്ഥിതി തുടരുമെന്നു തഹസിൽദാർ പി.എസ്.മധുസൂദനൻ പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടന അംഗീകരിക്കുന്ന എല്ലാവർക്കും പള്ളിയിൽ ആരാധനയ്ക്ക് എത്താമെന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു. എന്നാൽ വലിയ പള്ളിയിലെ നീതിനിഷേധം  പ്രാർഥനയിലൂടെയും നിയമപരമായും നേരിടുമെന്നു യാക്കോബായ സഭാ നേതൃത്വം പറഞ്ഞു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com