വ്യവസായിയുടെ പണം കോടിയേരിയും മകനും വാങ്ങിയെന്ന് കാപ്പന്റെ മൊഴി
Mail This Article
കൊല്ലം ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷിനുമെതിരെ മാണി സി. കാപ്പൻ 2013 ൽ സിബിഐക്കു നൽകിയ മൊഴിയുടെ പകർപ്പെന്ന് അവകാശപ്പെട്ടുള്ള രേഖകൾ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടു. കണ്ണൂർ വിമാനത്താവള ഓഹരികളുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകനും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മൊഴിയുടെ പകർപ്പാണു ഫെയ്സ്ബുക് പോസ്റ്റിലുള്ളത്.
മാണി സി. കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചു ദിനേശ് മേനോൻ സിബിഐക്കു പരാതി നൽകിയിരുന്നു. ഇതിൽ കാപ്പൻ സിബിഐക്കു നൽകിയ മൊഴിയായി രേഖയിൽ പറയുന്നതിങ്ങനെ: ‘കണ്ണൂർ വിമാനത്താവള ഓഹരികൾ വിതരണം ചെയ്യാനിരിക്കെ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനീഷിനെയും പരിചയപ്പെടണം. ഞാൻ അവരെ പരിചയപ്പെടുത്തി. പിന്നീട് ദിനേശ് മേനോൻ എന്നോടു പറഞ്ഞപ്പോഴാണു ചില പേയ്മെന്റുകൾ നടത്തിയെന്നു മനസ്സിലാക്കിയത്’.
വ്യാജം; പരാതിപ്പെടും
കോടിയേരിക്കെതിരെ സിബിഐയ്ക്കു മൊഴി നൽകിയിട്ടില്ല. പുറത്തുവിട്ട രേഖകൾ വ്യാജം; സിബിഐയ്ക്കു പരാതി നൽകും.
– മാണി സി. കാപ്പൻ
വാങ്ങിയത് കാപ്പൻ
പണം വാങ്ങിയതു മാണി സി. കാപ്പനാണ്. കോടിയേരിയെ കണ്ടിട്ടുണ്ടെങ്കിലും പണം നൽകിയിട്ടില്ല.
– ദിനേശ് മേനോൻ
വലിച്ചിഴയ്ക്കുന്നു
മാണി സി. കാപ്പനും ദിനേശ് മേനോനും നിഷേധിച്ചിട്ടും എന്തിനാണ് എന്നെ വലിച്ചിഴയ്ക്കുന്നത്?
– കോടിയേരി ബാലകൃഷ്ണൻ