മരട് ഫ്ലാറ്റ്: നഷ്ടപരിഹാരം റജിസ്റ്റേഡ് ഉടമകൾക്കു മാത്രം
Mail This Article
കൊച്ചി ∙ മരടിൽ സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളിൽ റജിസ്ട്രേഷൻ നടത്തിയ ഉടമകൾക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ബിൽഡർമാർ തന്നെ കൈവശം വച്ചിരിക്കുന്നതോ കരാർ മാത്രമെഴുതി കൈമാറിയതോ ആയ അപ്പാർട്മെന്റുകൾക്കു നഷ്ടപരിഹാരം നൽകില്ല. നഷ്ടപരിഹാരത്തിന് അർഹതയുള്ള ഫ്ലാറ്റ് ഉടമകളുടെ പട്ടിക മരട് നഗരസഭ ഇന്നു സംസ്ഥാന സർക്കാരിനു കൈമാറും.
അന്തിമ നഷ്ടപരിഹാരം നിർണയിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുമായി പരിസ്ഥിതി സെക്രട്ടറി ഉഷ ടൈറ്റസ് ചർച്ച നടത്തി. സമിതിയിലെ മറ്റു 2 അംഗങ്ങളെ 3 ദിവസത്തിനുള്ളിൽ നിയമിക്കും. ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞ ഉടമകൾക്ക് ഒഴിപ്പിക്കൽ സർട്ടിഫിക്കറ്റുകൾ നഗരസഭ കൈമാറും. ചില ഫ്ലാറ്റ് ഉടമകളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ആവശ്യമെങ്കിൽ ഇവരുടെ സാധനങ്ങൾ റവന്യു വകുപ്പ് നീക്കം ചെയ്യും.
ഫ്ലാറ്റുകളിൽ നിന്നു സാധനങ്ങൾ നീക്കം ചെയ്യുന്നത് ഇന്നലെ തുടർന്നെങ്കിലും ഒട്ടുമിക്ക ഉടമകളും ഫ്ലാറ്റൊഴിഞ്ഞു. സാധനങ്ങൾ പൂർണമായി ഇന്നലെയും നീക്കാനായിട്ടില്ല. നിർമാതാക്കൾക്ക് എതിരെയുള്ള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഫ്ലാറ്റുകളിൽ സർവേ നടത്തി. ഫ്ലാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പരിശോധനകൾക്കായി 2 അംഗ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഫോർട്ട്കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. ഫ്ലാറ്റ് പൊളിക്കാൻ കരാറെടുക്കാനായി ടെൻഡർ സമർപ്പിച്ച കമ്പനികളുടെ ടെക്നിക്കൽ ബിഡ് ഈ സമിതി പരിശോധിക്കും. ഫ്ലാറ്റ് പൊളിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സമിതി പഠനം നടത്തും.