ADVERTISEMENT

കൊച്ചി ∙ പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ ഇതിനകം വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ വാഹന നീക്കത്തിൽ നിർണായക പ്രാധാന്യമുള്ള ദേശീയപാതയിൽ പണിത മേൽപാലം ഗതാഗതത്തിനു തുറന്നതിനു തൊട്ടുപിന്നാലെ തകരാറിലായത് അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി.

അമിത ലാഭമുണ്ടാക്കാൻ അപകടകരമായ രീതിയിൽ നിലവാരമില്ലാതെ പാലം പണിതുവെന്നു കരുതാൻ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്തു കുറ്റകരമായ വീഴ്ചയുണ്ടായില്ലെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. ആഴത്തിൽ, വിപുലമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഉത്തരവാദികളെ എല്ലാം കണ്ടെത്താനായിട്ടില്ല. ദൃഢനിശ്ചയത്തോടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയി ഫലപ്രാപ്തിയിൽ എത്തിക്കണമെന്ന് കോടതി വ്യക്തമാക്കി.

എറണാകുളം ബൈപാസിൽ പാലാരിവട്ടം ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് മേൽപാലം നിർമിച്ചത്. തിങ്ങി ഞെരുങ്ങിയ നഗര റോഡുകളിൽ നിന്നു രക്ഷപ്പെടാനുള്ള ബൈപാസിലാണു പാലം. 3 പ്രധാന എൻഎച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗമാണിവിടം. ജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കി, മേൽപാലം തകരാറിലായത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു.

വിള്ളൽ, ബലക്കുറവ്

∙ പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തിയില്ലെന്നും നിർമാണത്തിനു ഗുണമില്ലെന്നു കണ്ടെത്തിയതു വസ്തുതകൾ ഇല്ലാതെയാണെന്നും ആർഡിഎസ് പ്രോജക്ട്സ് കമ്പനി എംഡി നടത്തിയ വാദങ്ങൾ കോടതി തള്ളി. ഗർഡറുകളിലും പിയർ ക്യാപുകളിലും മേൽപാലത്തിലും കണ്ട വിള്ളലുകളും കോൺക്രീറ്റിനു ബലക്കുറവുണ്ടെന്ന സംശയവും പരിഗണിക്കണമെന്നു കോടതി വ്യക്തമാക്കി.

സാംപിൾ പരിശോധനയ്ക്ക് എടുത്തതു ശാസ്ത്രീയ രീതിയിലല്ലെന്നും പാലം അപകടത്തിലാണെന്നു പറയുന്നതു തിടുക്കപ്പെട്ടുള്ള നിഗമനമാണെന്നും ഒന്നാംപ്രതി വാദിച്ചിരുന്നു. പാലം തകരാറിലാണോ പൊളിച്ചുകളയണോ എന്നൊന്നും ജാമ്യഹർജിയിൽ പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു.

കമ്പനിക്ക് അവിഹിത നേട്ടമുണ്ടാക്കാനും സർക്കാരിനു നഷ്ടമുണ്ടാക്കാനും പാലം രൂപ കൽപനയിലും നിർമാണ നിലവാരത്തിലും വിട്ടുവിഴ്ച ചെയ്തോ എന്നേ നോക്കേണ്ടതുള്ളൂ. 3 ഏജൻസികൾ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകി. സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തിയെന്നും മദ്രാസ് ഐഐടിയിലെയും കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ലാബുകളിൽ പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു.

ടെൻഡറിനു മുൻപേ ഗൂഢാലോചന ?

ടെൻഡർ ക്ഷണിക്കും മുൻപേ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂട്ടർ ആരോപിച്ചു. ബിഒടി അടിസ്ഥാനത്തിൽ നാലുവരി പാലം പണിയാനാണു ഭരണാനുമതി നൽകിയത്. മുൻ തീരുമാനത്തിൽ നിന്നു വ്യതിചലിച്ച്, ഭൂമിയേറ്റെടുക്കാതെ ഇപിസി (എൻജിനീയറിങ്, പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്‌ഷൻ) കരാർ പദ്ധതിയെന്ന നിലയ്ക്കാണു ടെൻഡർ ക്ഷണിച്ചത്. ഇപിസി പ്രകാരം മേൽപാലം രൂപകൽപനയ്ക്കുള്ള സ്വാതന്ത്ര്യം കരാറുകാരനു ലഭിച്ചു. വിദഗ്ധരുടെ അംഗീകാരത്തിനു വിധേയമായിരുന്നെങ്കിലും പാലത്തിന്റെ ബലവും ഉപയോഗക്ഷമതയും ബലികഴിച്ച് രൂപകൽപന നടത്താൻ കരാറുകാരനു സാധിച്ചു. ടെൻഡറിൽ 47 കോടി രൂപ ക്വോട്ട് ചെയ്ത ശേഷം 13.43% സ്പെഷൽ റിബേറ്റ് വാഗ്ദാനം ചെയ്തതു ക്രമ രഹിതമാണോ എന്നും തുക കുറച്ചു കാണിക്കാൻ സ്പെഷൽ റിബേറ്റ് പിന്നീട് എഴുതിച്ചേർത്തതാണോ എന്നും പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com